സിനിമാപ്രേക്ഷകരെ ഓരോരുത്തരേയും വിസ്മയിപ്പിക്കുന്ന പ്രതിഭാധനനായ സംവിധായകനാണ് ബ്ലെസ്സി. 'ആടുജീവിതം' എന്ന സിനിമയ്ക്കുവേണ്ടി ബ്ലെസ്സി പതിനാറു വര്‍ഷമാണ് യാത്ര ചെയ്തത്. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് (സിനിമയിലെ കഥപോലെ) മലയാളത്തിന് കാലത്തെ അതിജീവിക്കുന്ന നല്ലൊരു സിനിമ നല്‍കിയിരിക്കുന്നു ബ്ലെസ്സി.
മലയാള സിനിമയില്‍ മായ്ക്കാനാകാത്ത മുദ്ര പതിപ്പിച്ച സംവിധായകന്‍ പത്മരാജന്‍റെ സംവിധാനസഹായിയായി 1986-ല്‍ ബ്ലെസ്സി തുടക്കം കുറിക്കുകയായിരുന്നു. 2004 ല്‍ 'കാഴ്ച' എന്ന തന്‍റെ സിനിമയ്ക്ക് സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ച് മലയാള സിനിമയില്‍ ചുവടുറപ്പിച്ച ബ്ലെസ്സിയുടെ എട്ടാമത്തെ ചിത്രമാണ് 'ആടുജീവിതം.' 2019-ല്‍ ഫിലിപ്പോസ് മാര്‍ ക്രിസ്സോസ്റ്റം തിരുമേനിയെ കുറിച്ചുളള 48 മണിക്കൂര്‍ 10 മിനിട്ട് നീണ്ട ബ്ലെസ്സിയുടെ ഡോക്യുമെന്‍ററിക്ക് (100 ഥലമൃെ ീള ഇവൃശീലൊെേ) വേള്‍ഡ് ഗിന്നസ് റെക്കോഡ് ലഭിച്ചിരുന്നു.
ആടുജീവിതത്തിലേക്ക് എത്തിയത്...
എഴുത്തുകാരനും, മനോരമ പത്രപ്രവര്‍ത്തകനുമായ രവിവര്‍മ്മ തമ്പുരാനാണ് ആദ്യമായി എന്നോട് ബന്യാമിന്‍ എഴുതിയ ആടുജീവിതത്തില്‍ സിനിമയുടെ ഒരു സാധ്യത കാണുന്നുണ്ട്, ഒന്നു വായിച്ചു നോക്കൂവെന്ന് പറയുന്നത്. അങ്ങനെയാണ് ഞാന്‍ ആദ്യമായി 'ആടുജീവിതം' വായിക്കുന്നത്. സിനിമയുടെ ദൃശ്യപരതകളും, ഭൂമികയും സാധ്യതകളുമൊക്കെ മനസ്സില്‍ വിഷ്വലൈസ് ചെയ്തുകൊണ്ട് തന്നെയായിരുന്നു ആദ്യവായന. സിനിമയുടെ തലത്തില്‍ ഇതുവരെ കാണാത്ത ഒരു വലിയ ഭൂമിക ഉണ്ടെന്ന പ്രത്യേകത തോന്നി.
കഥ പറയുന്ന പശ്ചാത്തലമായാലും നജീബിന്‍റെ അനുഭവമായാലും ഇതിനുമുന്‍പ് നമ്മള്‍ കേട്ടിട്ടില്ലാത്തതാണ.് ഒരാളും കുറെ ആടുകളും അര്‍ബാദിന്‍റെ ക്രൂരതകളും ഒക്കെ പറഞ്ഞുകൊണ്ട് പോകുന്ന ഒരു കഥ. അതിന്‍റെ ദൃശ്യസാധ്യത മനസ്സിലാക്കുകയും, അതിന് അതനുസരിച്ചുള്ള ഒരു തിരക്കഥ രൂപപ്പെടുത്തുകയും ചെയ്തുകൊണ്ട് ഇതില്‍ പറയാതെ പോകുന്ന കുറേ കാര്യങ്ങള്‍ പറയുവാനും ആ ഫ്രെയിമുകളെ കൂട്ടിച്ചേര്‍ത്ത് മറ്റൊരു വീക്ഷണത്തില്‍ സിനിമ എടുക്കണമെന്നും വിചാരിക്കുകയായിരുന്നു. എല്ലാ സിനിമകളും ഒരിക്കലേ ചെയ്യാന്‍ കഴിയൂ. പല കാര്യങ്ങള്‍ കൊണ്ടും പല കാരണങ്ങള്‍ കൊണ്ടും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയാണ് 'ആടുജീവിതം.'
'ആടുജീവിത'ത്തിന് വേണ്ടി 16 വര്‍ഷം നീണ്ട ആ ഹോപ്പിനെക്കുറിച്ച്..
2009 ലാണ് 'ആടുജീവിതം' വായിച്ച് സിനിമയെടുക്കാന്‍ ഞാന്‍ തീരുമാനിച്ചത.് തുടക്കം മുതല്‍ തന്നെ പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. ആദ്യത്തെ നിര്‍മ്മാതാവ് ഇതില്‍ നിന്നും പിന്മാറി. രണ്ടാം ഷെഡ്യൂളിന്‍റെ ഷൂട്ടിംഗ് ജോര്‍ദ്ദാനില്‍ തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് കോവിഡ് മൂലം ലോക്ക്ഡൗണ്‍ ആയത്. ഇങ്ങനെ വലതും ചെറുതുമായി ഒട്ടേറെ പ്രതിസന്ധികള്‍ ഉണ്ടായി. ഓരോ പ്രതിസന്ധികളും വന്ന് സിനിമ നീണ്ടുപോയപ്പോള്‍ ഇത് ഫിനിഷ് ചെയ്യാന്‍ സാധിക്കുമോ എന്നുള്ള സ്വാഭാവികമായ ഒരു ആശങ്കയുണ്ടായിരുന്നു. അപ്പോഴും എന്‍റെ മനസ്സില്‍ ഈ സിനിമ പൂര്‍ത്തിയാക്കണം എന്ന അടിയുറച്ച ചിന്തയായിരുന്നു.