NEWS

ഒരു അവാര്‍ഡിനപ്പുറം നിലനില്‍ക്കുന്ന കലാപ്രതിഭ

News

 

മലയാള സിനിമയില്‍ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടി. മലയാളത്തിലെ മുതിര്‍ന്ന അഭിനേതാക്കളില്‍ അഭിനയമികവിനും തിരക്കഥാ തെരഞ്ഞടുപ്പിനും ഒക്കെ എപ്പോഴും പ്രശംസിക്കപ്പെടാറുള്ള അഭിനേതാവാണ് മമ്മൂട്ടി. പ്രായം എഴുപത് പിന്നിട്ടിട്ടും ചോര്‍ത്താതെ നിലനിര്‍ത്തിയ അദ്ദേഹത്തിന്‍റെ അഭിനയചാതുരിയും യുവത്വവും പ്രായഭേദമെന്യേ എല്ലാ തലമുറകള്‍ക്കും പ്രിയപ്പെട്ടതായി മാറി. സിനിമാ മേഖലയിലെ പല അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയപ്പോള്‍ ഒട്ടുമിക്ക സിനിമാപ്രേമികളും അതില്‍ ആഹ്ലാദിച്ചു.

ജിയോബേബിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'കാതല്‍- ദ കോര്‍' എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം വലിയ രീതിയില്‍ പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ലഭിച്ചതാണ്. മമ്മൂട്ടി ഇതുവരെ ചെയ്യാതിരുന്ന ഒരു കഥാപാത്രമാണ് കാതല്‍ എന്ന സിനിമയിലേത് എന്നിരിക്കെ ആ തെരഞ്ഞെടുപ്പിന് പ്രത്യേക അഭിനന്ദനം തന്നെ മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് കാതലിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്ക്കാരം ലഭിക്കാത്തത് എന്നത് ഇപ്പോഴും വലിയ ചര്‍ച്ചയായിത്തന്നെ തുടരുകയാണ്. കഴിഞ്ഞദിവസം ദേശീയ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും ആ ചര്‍ച്ചയുടെ അലയൊലികള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിക്കാതിരുന്നത് അനീതിയായെന്നും, അത് ഇന്ത്യന്‍ സിനിമയിലെ മൂല്യമേറിയ പരീക്ഷണങ്ങളെ തഴയുന്ന ഒന്നാണെന്നും ആരാധകരും സിനിമാപ്രേമികളും മാത്രമല്ല, സിനിമാ നിരൂപകരും അഭിപ്രായപ്പെടുകയുണ്ടായി.

2023 ല്‍ 'കാതല്‍- ദ കോര്‍' എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ അത് മലയാള സിനിമയുടെ തന്നെ സാമൂഹികവും രാഷ്ട്രീയവുമായ ഒരു പ്രസ്താവനയായി മാറി. ആദര്‍ശ് സുകുമാരന്‍റെയും പോള്‍സണ്‍ സ്കറിയയുടെയും രചനയില്‍ മമ്മൂട്ടി അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രം കുടുംബജീവിതത്തില്‍ മറച്ചുവെച്ച സത്യങ്ങളുമായി പൊരുതുന്ന ഒരു പുരുഷന്‍റെ ആ കഥയാണ്. അത് മലയാള സിനിമയിലെ ഏറ്റവും നിസ്സംഗവും ആത്മസത്യമുള്ളതുമായ കഥാപാത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടു.

വാചാലതയില്ലാതെയും ഒട്ടും ആവേശമില്ലാതെയും ഉള്ള മമ്മൂട്ടിയുടെ പ്രകടനത്തില്‍ ഓരോ സീനിലും കണ്ണിലൂടെ സംസാരിക്കുന്ന വികാരത്തിന്‍റെ ആഴമുണ്ട്. ജീവിതകാലം മുഴുവന്‍ തന്‍റെ പ്രതിച്ഛായയോടും സമൂഹത്തിന്‍റെ വിധികളോടും ഏറ്റുമുട്ടുന്ന ഒരു മനുഷ്യന്‍റെ ആന്തരികവേദനയെ മമ്മൂട്ടി എന്ന നടന്‍ അത്ഭുതകരമായി സ്ക്രീനില്‍ പകര്‍ത്തിയിരുന്നു. ആ പ്രകടനം ദേശീയതലത്തില്‍ അംഗീകാരം നേടുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ.

താന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ദേശീയ അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ലെന്നും എന്നാല്‍ ദേശീയ അവാര്‍ഡ് ലഭിച്ച പല സിനിമകളോടും തനിക്ക് പ്രതിഷേധമുണ്ടെന്നും ജിയോബേബി മാധ്യമങ്ങളോട് സംസാരിക്കവെ പറയുകയുണ്ടായി. വലതുപക്ഷ പ്രൊപ്പഗണ്ട ചിത്രമായ കേരള സ്റ്റോറിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച ജൂറി, ഉള്ളൊഴുക്ക് എന്ന സിനിമയിലെ അഭിനയത്തിന് നടി ഉര്‍വശിക്ക് സഹനടിക്കുള്ള പുരസ്ക്കാരം കൊടുത്തുവെങ്കിലും ആ സിനിമയെ വെറുമൊരു ഫാമിലി ഡ്രാമ മാത്രമായാണ് വിലയിരുത്തിയത്. ആടുജീവിതവും അവാര്‍ഡിന് പരിഗണിക്കപ്പെടാതിരുന്നത് മലയാള സിനിമയോടുള്ള പ്രകടമായ വിയോജിപ്പ് തന്നെയാണ്. വര്‍ഷങ്ങളായി ദേശീയ അവാര്‍ഡുകള്‍ക്ക് മൂല്യം നഷ്ടപ്പെട്ടു എന്ന് ജിയോബേബി ഉറക്കെ പ്രസ്താവിച്ചിരുന്നു. ഭരണകക്ഷികളുടെ അജണ്ടയെ പിന്തുണയ്ക്കുന്നതായി തോന്നുന്ന സിനിമകള്‍ക്ക് ദേശീയതലത്തില്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് എന്നും കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഈ രീതി നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. 

അധികാരത്തിലിരിക്കുന്നവര്‍ മാത്രം വിശ്വസിക്കുന്ന കഥകളെയും തിരക്കഥകളെയും പ്രോത്സാഹിപ്പിക്കുന്നതിനാല്‍ ഈ അവാര്‍ഡുകള്‍ക്ക് ഇപ്പോള്‍ ഒരു പ്രാധാന്യവുമില്ലെന്ന് തോന്നുന്നുവെന്നും സിനിമകളെ മെറിറ്റിന്‍റെ അടിസ്ഥാനത്തില്‍ പരിഗണിക്കാന്‍ കഴിയാത്തപ്പോള്‍ എന്തിനാണ് ഈ അവാര്‍ഡുകള്‍ എന്നും അദ്ദേഹം ചോദ്യം ചെയ്യുന്നു. നല്ല സിനിമാക്കാര്‍ അവാര്‍ഡുകള്‍ക്കുവേണ്ടി സിനിമ നിര്‍മ്മിക്കുന്നത് നിര്‍ത്തണമെന്നും അവര്‍ അവരുടെ കലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്.

മമ്മൂട്ടിയുടെ സിനിമാജീവിതം: കാല്‍നൂറ്റാണ്ടിന്‍റെ അഭിമാനകഥ

1971 ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്. പിന്നീടങ്ങോട്ട് കഠിനാധ്വാനം കൊണ്ട് അഭിനയലോകത്ത് സ്ഥാനം നേടിയെടുക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചു. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളില്‍ അഭിനയിച്ചു എങ്കിലും തുടര്‍ന്ന് ഒട്ടനവധി കഥാപാത്രങ്ങളെ മമ്മൂട്ടി അനശ്വരമാക്കി.

എം.ടി. വാസുദേവന്‍നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാള ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ സിനിമ. എന്നാല്‍ ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായില്ല. പിന്നീട് കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്‍റെ യവനിക, 1987 ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂഡെല്‍ഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തിയത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും മമ്മൂട്ടിക്ക് തന്‍റെ അഭിനയമികവിനെ വ്യാപിപ്പിക്കാനായി. 90 കളിലും രണ്ടായിരത്തിലും പുതിയ ജെന്‍സി കാലത്തിലും  മമ്മൂട്ടി തന്‍റെ മെഗാസ്റ്റാറിങ് അതീവജ്വാലയോടുതന്നെ നിലനിര്‍ത്തി.

അവാര്‍ഡുകളും അംഗീകാരങ്ങളും

മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ, വിധേയന്‍, പൊന്തന്‍മാട, അംബേദ്കര്‍ എന്നീ ചിത്രങ്ങളില്‍ ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ അഞ്ചുതവണ കേരള സംസ്ഥാന പുരസ്കാരവും ഒമ്പതോളം ഫിലിം ഫെയര്‍ അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചു.
എന്നാല്‍ പിന്നീട് മമ്മൂട്ടിയുടെ നടനമികവിന് അംഗീകാരം നല്‍കുന്നതില്‍ ദേശീയ പുരസ്കാര സമിതികള്‍ക്കുണ്ടായ ചില താളപ്പിഴകള്‍ പലരും ചൂണ്ടിക്കാട്ടാറുണ്ട്. അദ്ദേഹത്തിന്‍റെ പുഴു, ഉണ്ട എന്നീ ചിത്രങ്ങളിലെ അഭിനയം പ്രത്യേകം ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. കാതല്‍ എന്ന സിനിമ ആ പട്ടികയില്‍ അവസാനത്തേതാണ്. ഈ പറഞ്ഞ സിനിമകളിലെ കഥാപാത്രങ്ങള്‍ സമകാലീന ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളാണെന്നത് നിരൂപകരുടെ ഏകാഭിപ്രായമാണ്.

കാതല്‍- മലയാള സിനിമയിലെ സധൈര്യ പ്രസ്താവന

'കാതല്‍' അതിന്‍റെ വിഷയത്തിന്‍റെ ഗൗരവം കൊണ്ട് മാത്രമല്ല, മമ്മൂട്ടിയുടെ സ്വന്തം താരപ്രതിച്ഛായയെ മറികടന്ന് അഭിനയിച്ചതുകൊണ്ട് കൂടിയാണ്  ചരിത്രം സൃഷ്ടിച്ചത്. മലയാള സിനിമയില്‍ പുരുഷത്വത്തിന്‍റെ പരമ്പരാഗത കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്ന ഈ ചിത്രം, മമ്മൂട്ടിയുടെ ചിട്ടയോടെ ആഴത്തിലുളള പ്രകടനം കൊണ്ട് ശ്രദ്ധേയമായതാണ്.

സിനിമയില്‍ മമ്മൂട്ടി ഒരു ഹോമോസെക്ഷ്വല്‍ വ്യക്തിയുടെ ഒറ്റയാള്‍ സമരത്തെ അത്രയും പരിമിതമായ വാക്കുകളിലും മുഖാവിഷ്ക്കാരങ്ങളിലും അവതരിപ്പിച്ചപ്പോള്‍, അത് സമൂഹത്തെ അലോസരപ്പെടുത്തുകയും, അതേസമയം മനുഷ്യാവബോധത്തിന്‍റെ പുതുദിശകള്‍ തുറന്നുകാട്ടുകയും ചെയ്തു. ഹോമോസെക്ഷ്വല്‍ ആയ ഒരു വ്യക്തി കുടുംബജീവിതത്തിനകത്ത് അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ വളരെ പരിമിതമായ വാക്കുകള്‍ കൊണ്ടും എന്നാല്‍ അതിലേറെ ഭാവപ്രകടനങ്ങള്‍ കൊണ്ടും മമ്മൂട്ടി വളരെ ഗംഭീരമായ രീതിയിലാണ് അഭിനയിച്ചിരിക്കുന്നത്.

ദേശീയപുരസ്കാരം ലഭിക്കാത്തതില്‍ ജനങ്ങള്‍ക്ക് പ്രതിഷേധം

മമ്മൂട്ടിക്ക് നീതി ലഭിച്ചില്ല എന്നും നല്ല സിനിമ തഴയപ്പെട്ടു എന്നുമാണ് ദേശീയ പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മുഴുവന്‍ ഉയര്‍ന്ന ഒരേ ഒരു സ്വരം. മലയാള സിനിമയുടെ സ്വാഭിമാനത്തിന് ഏറ്റ ക്ഷതമായി മലയാളി പ്രേക്ഷകര്‍ ആ വിഷയത്തെ ചര്‍ച്ച ചെയ്തു. മമ്മൂട്ടി തന്‍റെ നിലവാരം ഒരുപാട് ഉയര്‍ത്തിയതുകൊണ്ടുതന്നെ ജൂറികള്‍ക്ക് അദ്ദേഹത്തിന്‍റെ അഭിനയത്തെ വിലയിരുത്താന്‍ പ്രയാസമായി എന്ന് ചിലര്‍ പറഞ്ഞപ്പോള്‍ മറ്റുചിലര്‍ കാതല്‍ നേരിട്ട ഈ അവഗണനയെ ദക്ഷിണേന്ത്യന്‍ സിനിമകളോടുള്ള ദേശീയ അവാര്‍ഡ് സമിതികളുടെ വിവേചനമായും വിലയിരുത്തി.

ഒരു അവാര്‍ഡിനപ്പുറം നിലനില്‍ക്കുന്ന കലാപ്രതിഭ

സിനിമയിലെ ഏറ്റവും വലിയ പുരസ്കാരം പ്രേക്ഷകന്‍റെ മനസ്സിലാണ് എന്നാണ് ഈ വിഷയത്തില്‍ മമ്മൂട്ടി പ്രതികരിച്ചത്. കാതല്‍ സിനിമ കണ്ട പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ മമ്മൂട്ടിയുടെ പ്രകടനം കൊത്തിയിട്ടിരിക്കുകയാണ്. അവാര്‍ഡുകള്‍ കൊണ്ട് അദ്ദേഹത്തിലെ കലാപ്രതിഭയെ അളക്കാനാകില്ല എന്ന ഉത്തരമാണ് മലയാളി സിനിമാ ആസ്വാദകര്‍ക്ക് മമ്മൂട്ടി നല്‍കിയത്.

മമ്മൂട്ടിയുടെ അഭിനയയാത്ര ഇന്നും പുതിയത് തന്നെയാണ്. യുവസംവിധായകരോടൊപ്പം പുതിയ ഭാഷകളിലും വിഷയങ്ങളിലുമുള്ള ചില വലിയ 'മമ്മൂട്ടി പരീക്ഷണങ്ങള്‍' അദ്ദേഹത്തെ ഒരു പ്രതിഭാസമാക്കുന്നു.

കാതലില്‍ മമ്മൂട്ടിക്ക് ദേശീയപുരസ്കാരം ലഭിച്ചില്ല എന്നുള്ളത് നല്ല കലയ്ക്ക് നേരെയുള്ള ഒരു വിധത്തിലുള്ള മനപ്പൂര്‍വ്വമുള്ള കണ്ണടയ്ക്കല്‍ ആവാം. പക്ഷേ അതുകൊണ്ട് മാത്രം മമ്മൂട്ടിയുടെ കലാജീവിതത്തിന് ഒട്ടും മാറ്റ് കുറയുകയില്ല. പക്വതയുള്ള ആ അഭിനയപാത്രം എപ്പോഴും മലയാള സിനിമയുടെ ജീവന്‍തന്നെയാണ്. അവാര്‍ഡുകള്‍ ലഭിച്ചാലും ഇല്ലെങ്കിലും കാതലിലെ മാത്യു മനുഷ്യവികാരത്തിന്‍റെ പരമാവധിയായ സത്യസന്ധതയുടെയും സ്നേഹത്തിന്‍റെയും ചേര്‍ത്തുപിടിക്കലിന്‍റെയും പ്രതീകമായി ചരിത്രത്തില്‍ നിലനില്‍ക്കും.

 


LATEST VIDEOS

Exclusive