നടൻ ഉണ്ണി മുകുന്ദൻ യൂട്യൂബറെ ചീത്ത വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് ബാലയുടെ പ്രതികരണം എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് നടൻ ബാല. തന്റെ പഴയ അഭിമുഖങ്ങളിലെ ക്ലിപ്പിങുകൾ ചേർത്തുണ്ടാക്കിയ തിരക്കഥയാണ് അതെന്ന് ബാല പറയുന്നു.
‘വീഡിയോ കണ്ടു ഞാൻ ചിരിച്ചുപോയി. ഞാൻ എന്തൊക്കെയോ പറഞ്ഞെന്നു പറഞ്ഞ് ന്യൂസ് ഇട്ടിരിക്കുന്നു, ഞാൻ വളരെ വ്യക്തമായി ഒരു സ്റ്റേറ്റ്മെന്റ് കൊടുത്തിരുന്നു. മീഡിയ ഇല്ലെങ്കിൽ നടൻ ഇല്ല, നടനില്ലെങ്കിൽ മീഡിയ ഇല്ല എന്നാണ് ഞാൻ പറഞ്ഞത്. നമ്മളെല്ലാം കുടുംബം പോലെ ഒന്നിച്ചു പോണമെന്ന രീതിയിലാണ് ഞാൻ സംസാരിച്ചത്. ഞാൻ ഇന്റർവ്യൂ കൊടുത്തു എന്ന നിലയിൽ എന്റെ പഴയ വീഡിയോയിൽ നിന്നും എന്തെല്ലാമോ എടുത്ത് വെട്ടിവച്ച് കൊണ്ടാണ് അത് ചെയ്തത്. ഞാൻ പറഞ്ഞത് എന്ന പോലെ സൂപ്പർ സ്ക്രിപ്റ്റിൽ ചെയ്തിരിക്കുന്നു.’’– ബാല പറഞ്ഞു.
മാളികപ്പുറം സിനിമയുടെ റിവ്യൂ സംബന്ധിച്ച് ഉണ്ണി മുകുന്ദനും മലപ്പുറത്തെ യൂട്യൂബറും തമ്മിലുണ്ടായ തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരുടെയും 30മിനിറ്റിലേറെ നീണ്ടുനിന്ന വാക്കുതര്‍ക്കത്തിന്റെ സംഭാഷണ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ നടൻ അദ്ദേഹത്തിന് മാപ്പ് പറഞ്ഞെന്നും ഫേസ്ബുക്കിൽ വിശദീകരണ കുറിപ്പ് പങ്കുവെച്ചും ഉണ്ണി മുകുന്ദനും നിലപാട് വ്യക്തമാക്കിയിരുന്നു.