അച്ഛന്‍റെ പോരാട്ടങ്ങള്‍ക്ക് ദൃക്സാക്ഷിയായ മകന്‍. പൊരുതി നേടിയ വിജയത്തില്‍ അച്ഛനൊപ്പം നില്‍ക്കുകയും സിനിമാരംഗത്തുതന്നെ തന്‍റേതായ പാത
വെട്ടുകയും ചെയ്യുന്ന വിഷ്ണുവിനയ് 'നാന'യ്ക്കൊപ്പം...
ആനന്ദ് ശ്രീബാല സംവിധാനം ചെയ്യുമ്പോള്‍?
മുന്‍പ് അഭിനയിച്ചിട്ടുണ്ടെങ്കിലും എന്‍റെ ആഗ്രഹം ഡയറക്ഷന്‍ തന്നെയായിരുന്നു. ആദ്യചിത്രം ഏതുതരത്തില്‍ വേണമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. ഇതിന്‍റെ പ്രൊഡ്യൂസേഴ്സില്‍ ഒരാളായ ആന്‍റോ ജോസഫ് ചേട്ടന്‍ എന്നോടും അഭിലാഷ്പിള്ളയോടും ഒരു സിനിമ നമുക്ക് ചെയ്യണമെന്ന് പറയുമായിരുന്നു. അങ്ങനെ ഞാനും അഭിലാഷും പല കഥകള്‍ ഡിസ്കസ് ചെയ്ത് ആക്ടേഴ്സിനോടും പ്രൊഡക്ഷന്‍ ടീമിനോടും പറഞ്ഞു. എല്ലാവര്‍ക്കും താല്‍പ്പര്യം തോന്നിയ സബ്ജക്ട് ആനന്ദ് ശ്രീബാലയിലേതായിരുന്നു. പക്ഷേ എനിക്ക് അതിനോട് താല്‍പ്പര്യം തോന്നിയത് അതൊരു കണ്‍വെന്‍ഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിനപ്പുറത്തേക്ക് അതിന്‍റെ സെന്‍റര്‍ ക്യാരക്ടറിന് ഒരു പ്രത്യേകത ഉണ്ടെന്നതാണ്. ക്യാരക്ടര്‍ ബേസില്‍ ഒരു പടം ചെയ്യുക എന്നുള്ളത് എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമായിരുന്നു. ഇതൊരു ക്യാരക്ടര്‍ ബേസില്‍ സഞ്ചരിക്കുന്ന കഥയാണ്. അതാണ് ക്രിയേറ്റീവ്ലി എന്നെ ഈ ചിത്രത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചത്.
എന്നാല്‍ നടന്ന ഒരു സംഭവവുമായി ഇതിന് സാമ്യം ഉള്ളതുകൊണ്ടുതന്നെ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. നടന്ന സംഭവം ആയതുകൊണ്ടല്ല, മറിച്ച് ഇപ്പോഴും ഈ കേസ് തെളിയിക്കപ്പെട്ടിട്ടില്ല, അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത് കൊണ്ടുതന്നെ അതിനകത്തെ ചില കാര്യങ്ങള്‍ക്ക് അപ്പുറത്തേക്ക് നമുക്ക് പോവാന്‍ പരിമിതിയുണ്ടായിരുന്നു. അത് മനസ്സില്‍ വച്ചുകൊണ്ടുതന്നെ ഞങ്ങള്‍ ഒരു കേസ് സ്റ്റഡി നടത്തിയിരുന്നു. അപ്പോഴും ഒരു കാര്യം ഓര്‍മ്മിക്കാന്‍ ഉള്ളത്, ഇത് കുട്ടിയുടെ കഥയല്ല, ആ സംഭവത്തില്‍ നിന്നും സ്വാധീനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ ഒരു കഥ മാത്രമാണിത്.
അച്ഛനെപ്പോലെ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നുണ്ടോ?
അച്ഛന്‍റെ കാലഘട്ടത്തില്‍ സിനിമയിലേക്ക് വരാന്‍ ഒരുപാട് കഷ്ടപ്പെടുന്ന ഒരു അവസ്ഥ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ല. ഓരോ സിനിമയിലും നിരവധി പുതുമുഖങ്ങളെ നമുക്ക് കാണാന്‍ പറ്റും. ഇപ്പോള്‍ നമുക്കത് പറ്റും. പക്ഷേ അന്നത്തെ കാലത്ത് അച്ഛന് അതൊരു വെല്ലുവിളി തന്നെയായിരുന്നു.
അച്ഛന്‍റെ കൂടെ നില്‍ക്കാം എന്ന് ചിന്തിച്ചത് എന്തുകൊണ്ടായിരുന്നു?
ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അച്ഛന് ഇവിടെ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാകുന്നത്. അതുകൊണ്ട് അകല്‍ച്ച വല്ലാതെ ബാധിച്ചിരുന്നു. ഞങ്ങള്‍ തമ്മില്‍ സിനിമകള്‍ ഒക്കെ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ എനിക്ക് അച്ഛന്‍റെ കൂടെ നില്‍ക്കണം എന്നൊരു തോന്നല്‍ ഇമോഷണലി ഉണ്ടായിരുന്നു. അതിനുശേഷം ഞാന്‍ തിരിച്ചുവന്ന് അച്ഛന്‍റെ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ ഒക്കെ ആയിരുന്നു. കാരണം ആ സമയത്ത് ആള്‍ക്കാരെ കിട്ടാതെ അച്ഛന്‍ അത് സ്വയം ചെയ്യേണ്ട സമയം ആയിരുന്നു. അങ്ങനെ ഞാന്‍ ആ ഓഫീസിലും പിന്നെ അച്ഛന്‍റെ കൂടെ ഡയറക്ഷന്‍ സൈഡിലുമൊക്കെ ജോലി ചെയ്തു. സിനിമകളില്‍ ആണ് അഭിനയിച്ചുതുടങ്ങുന്നത്. എങ്കിലും അച്ഛന്‍റെ സിനിമകളിലും അഭിനയിച്ചു. അതുകൊണ്ട് ഒരു എട്ടുപത്ത് കൊല്ലം ഇവിടെ കൂടെ നില്‍ക്കുന്നതിന്‍റെ ഇമോഷനുണ്ട്.
ഞാനതിനെ ഒരു നാച്ചുറല്‍ പ്രോഗ്രഷന്‍ ആയെ കണ്ടിട്ടുള്ളൂ. അച്ഛന്‍റെ ലെഗസിയെ പറ്റി ആക്ടീവ് ആയി ചിന്തിച്ചിരുന്നില്ല. മറ്റൊരു കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഈ സിനിമ സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയത് ആന്‍റോ ജോസഫ് എന്നെ ഇങ്ങോട്ട് വിളിച്ച് പറഞ്ഞിട്ടാണ്. ഞാന്‍ അദ്ദേഹത്തോട് അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ചിരുന്നു. പക്ഷേ സംവിധാനം അദ്ദേഹം ഇങ്ങോട്ട് വച്ച സജക്ഷന്‍ ആണ്. ഞാന്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ തുടക്കം മുതല്‍ അവസാനംവരെ ഉണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം എന്നെപ്പറ്റി അന്വേഷിച്ചു. ആന്‍റോ ജോസഫ് എന്‍റെ അച്ഛന്‍റെ പടങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്നു. ഈ അവസരം എനിക്ക് വരുന്നത് ആ ഒരു ബന്ധം ഉള്ളതുകൊണ്ടുതന്നെയാണ് എന്നാണ് ഞാന്‍ തിരിച്ചറിയുന്നത്. സംവിധാനം ഒരു സ്വപ്നമായിരുന്നു എങ്കിലും ചോദിക്കാതെ എനിക്ക് കിട്ടിയതില്‍ ഞാന്‍ സര്‍പ്രൈസ്ഡ് ആയിരുന്നു.