പോസ്റ്റ് ഡിലീറ്റ് ചെയ്തു എങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്
നേരം, പ്രേമം, ഗോൾഡ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. മുൻപ് സിനിമയെ കുറിച്ചുള്ള ഒരുപാട് വിമർശങ്ങൾ സംവിധായകനെ തേടി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമ തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നതായായി അദ്ദേഹം പറയുന്നു. രോഗത്തെ തുടർന്നാണ് ഈ തീരുമാനമെന്നും അദ്ദേഹം പങ്ക് വെച്ച പോസ്റ്റിൽ പറയുന്നു.
ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അല്‍ഫോണ്‍സ് ഇക്കാര്യം അറിയിച്ചത്. എന്നാൽ രോഗത്തെപ്പറ്റി വിവരം പങ്കുവച്ച പോസ്റ്റ് താരം തന്നെ പിന്നീട് ഡിലീറ്റ് ആക്കുകയും ചെയ്തു. ഇതിന്റെ കാരണം വ്യക്തമല്ല. പോസ്റ്റ് ഡിലീറ്റ് ചെയ്തു എങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടുപിടിച്ചെന്ന് അല്‍ഫോണ്‍സ് കുറിക്കുന്നു. ആര്‍ക്കും ഭാരമാകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കുറിച്ചു.
"ഞാന്‍ എന്റെ തിയറ്റര്‍, സിനിമ കരിയര്‍ അവസാനിപ്പിക്കുക ആണ്. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം ഞാന്‍ സ്വയം കണ്ടെത്തി. ആര്‍ക്കും ഭാരമാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഷോര്‍ട്ട് ഫിലിമുകളും പാട്ടുകളും ചെയ്യുന്നത് ഞാന്‍ തുടരും. ഒടിടി വരെ ചിലപ്പോള്‍ അതുചെയ്യും."
"സിനിമ ഉപേക്ഷിക്കുക എന്നത് എനിക്ക് ചിന്തിക്കാനാകില്ല. പക്ഷേ വേറൊരു മാര്‍ഗവുമില്ല. എനിക്ക് സാധിക്കാത്തൊരു കാര്യം വാഗ്ദാനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍, സിനിമയിലെ ഇന്റര്‍വെല്‍ പഞ്ചില്‍ വരുന്നത് പോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തിലും സംഭവിക്കും", എന്ന് അല്‍ഫോണ്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.