കേരളത്തില്‍ പാലക്കാട് ജില്ലയിലെ കൊടുവായൂരില്‍ വേരുകളുള്ള ദമ്പതികള്‍ക്ക് ആന്ധ്രയില്‍ ജനിച്ചുവളര്‍ന്ന സൗന്ദര്യദേവതയാണ് ഡോ. രൂപാ കൊടുവായൂര്‍. പഠിച്ചത് വൈദ്യശാസ്ത്രം. പക്ഷേ എത്തിച്ചേര്‍ന്നത് സിനിമയില്‍. സിനിമ ഇഷ്ടപ്പെട്ടതുകൊണ്ട് ഇനി ഇവിടെ തുടരാനാണ് രൂപ നിശ്ചയിച്ചിരിക്കുന്നത്. ശാസ്ത്രീയമായി ഭരതനാട്യവും കുച്ചുപ്പിടിയും അഭ്യസിച്ചിട്ടുള്ള രൂപയ്ക്ക് അഭിനയം പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല. തെലുങ്കില്‍ മൂന്ന് സിനിമകളില്‍ അഭിനയിച്ചപ്പോള്‍ തന്നെ തെലുങ്ക് പ്രേക്ഷകരെ കീഴടക്കിയ രൂപാ കൊടുവായൂര്‍ 'യമഘാതകി' എന്ന സിനിമയിലൂടെ തമിഴിലേക്കെത്തുകയാണ്. 'യമഘാതകി'യുടെ പ്രമോഷന്‍ വേളയില്‍ കണ്ടുമുട്ടിയപ്പോള്‍ രൂപയോട് ചോദിച്ചു.
യമഘാതകി എന്ന നിങ്ങളുടെ തമിഴിലെ അരങ്ങേറ്റ ചിത്രത്തിന്‍റെ ടൈറ്റില്‍തന്നെ ഭീകരമാണല്ലോ?
അതെയോ..? ഗ്രാമങ്ങളില്‍ അപൂര്‍വ്വമായി പറയുന്ന ഒരു വാക്കാണിത്. പിടിവാശിക്കാരെ ക്രൂരസ്വഭാവക്കാരെയൊക്കെ യമഘാതകന്‍, യമഘാതകി എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. പുരുഷന്മാരെ വളരെ ഈസിയായി യമഘാതകന്‍ എന്നുപറയും. എന്നാല്‍ സ്ത്രീകളെ വല്ലപ്പോഴും മാത്രമേ യമഘാതകി എന്ന പേര് അങ്ങനെ ഒത്തുവന്നു.
ഇത് ഭക്തിയാണോ അതോ ഹൊറര്‍ സിനിമയാണോ എന്ന കണ്‍ഫ്യൂഷനുണ്ടല്ലോ?
ഒരു നിശ്ചിത ജോണറില്‍ ഈ സിനിമ ഒതുങ്ങുന്നില്ല. അതുകൊണ്ട് മിക്സ്ഡായിരിക്കും. പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം നല്‍കണമെന്ന് കരുതി സംവിധായകന്‍ ബിബിന്‍ജോര്‍ജ്ജ് വളരെ മനോഹരമായിട്ടാണ് ഇതിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വേണമെങ്കില്‍ ഈ സിനിമയെ സൂപ്പര്‍ നാച്വറല്‍ മിസ്റ്ററി ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാം. മാത്രമല്ല ഇമോഷണല്‍ ഡ്രാമയും ഈ സിനിമയിലുണ്ട്. അത് ഈ സിനിമയുടെ വലിയ പ്ലസായിരിക്കും.
രൂപയുടെ കഥാപാത്രം?
ഞാന്‍ തന്നെയാണ് യമഘാതകി. ലീലാ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. തമിഴില്‍ എന്‍റെ ആദ്യത്തെ സിനിമയാണിത്. ആദ്യസിനിമയില്‍ തന്നെ ഇത്തരം ഒരു പവര്‍ഫുള്ളായ കഥാപാത്രത്തിലൂടെ രംഗപ്രവേശം നടത്താനായതുതന്നെ വലിയ കാര്യമാണ്. എന്‍റെ ക്യാരക്ടറിനെത്തന്നെ ടൈറ്റിലായി വെച്ചിരിക്കുന്നു എന്നത് ഇരട്ടിമധുരം. ഞാന്‍ അനുഗൃഹീതയാണ്.
കൊഞ്ചി കൊഞ്ചി കുറേശ്ശെ തമിഴ് സംസാരിക്കുന്നുണ്ടല്ലോ.. എങ്ങനെഭാഷ പഠിച്ചു... ?
ഷൂട്ടിംഗ് സെറ്റില്‍ എല്ലാവരും പറയുന്നത് കേട്ട് പഠിച്ചു. എനിക്ക് സ്ലോ ആയി സംസാരിച്ചാല്‍ ഒരുവിധം മനസ്സിലാവും. അങ്ങനെ ശ്രദ്ധിച്ചുകേട്ട് തമിഴ് ഒരുവിധം പഠിച്ചു. ഒരു മലയാളം സിനിമയില്‍ അവസരം കിട്ടിയാല്‍ മലയാളവും അങ്ങനെ പഠിക്കും.