ഏറെ പ്രതീക്ഷയോടെയാണ് ഷാരൂഖ് ഖാൻ ചിത്രം പത്താന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തിനു നേരെ ഒരുപാട് വിമർശനങ്ങളും ഉടലെടുത്തിരുന്നു. പത്താനിലെ 'ബേഷരം രംഗ്' എന്ന ഗാനം പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. പാട്ടിൽ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക എത്തുന്നുണ്ട്. ബിക്കിനിയുടെ നിറം കാവിയാണെന്നും ഇത് ഹിന്ദു മതത്തെ അപമാനിക്കുന്നതാണെന്നും ആരോപിച്ചാണ് പ്രതിഷേധം ഉയര്‍ന്നത്. ഇപ്പോഴിതാ ഏറ്റവുമൊടുവില്‍ പഠാന്‍ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഗാനരചയിതാവായ ജാവേദ് അക്തര്‍.
എല്ലാ മതങ്ങള്‍ക്കും പ്രത്യേക സെന്‍സര്‍ ബോര്‍ഡ് വേണമെന്ന് പരിഹാസമാണ് ജാവേദ് അക്തര്‍ നടത്തിയത്. തിങ്കളാഴ്ച ജാദൂനാമ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മധ്യപ്രദേശിന് പ്രത്യേക സെന്‍സര്‍ ബോര്‍ഡ് വേണമെന്ന് മന്ത്രി നരോത്തം മിശ്ര തോന്നുന്നുവെങ്കില്‍, അദ്ദേഹം പ്രത്യേകം പോയി സിനിമ കാണണം.
കേന്ദ്രത്തിന്റെ സിനിമ സര്‍ട്ടിഫിക്കേഷനില്‍ അവര്‍ അതൃപ്തരാണെങ്കില്‍ ഞങ്ങളെ ഇതിനിടെയിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ല. അത് അദ്ദേഹവും സര്‍ക്കാരും തമ്മിലുള്ള വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബേഷാരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ആവശ്യപ്പെട്ടിരുന്നു. ഇതിലായിരുന്നു ജാവേദ് അക്തറിന്റെ പ്രതികരണം.
'മധ്യപ്രദേശില്‍ ഒരു സെന്‍സര്‍ ബോര്‍ഡ് മാത്രമേയുള്ളൂ. പിന്നെ കേന്ദ്രത്തിന് പ്രത്യേക സെന്‍സര്‍ ബോര്‍ഡുണ്ട്. ഇതില്‍ എന്താണ് പ്രശ്‌നം? ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട 4-5 മതങ്ങളുണ്ട്. അവര്‍ക്ക് അവരുടേതായ സെന്‍സര്‍ ബോര്‍ഡ് ഉണ്ടായിരിക്കണം. ഒരു പക്ഷെ അപ്പോള്‍ മൗലവി സിനിമ കാണാന്‍ തുടങ്ങിയേക്കും. നിങ്ങള്‍ക്കറിയാമോ, അടുത്തിടെ ജഗത് ഗുരു ശങ്കരാചാര്യയും 'മത സെന്‍സര്‍ ബോര്‍ഡ്' പ്രഖ്യാപിച്ചിരുന്നു',ജാവേദ് അക്തര്‍ പറഞ്ഞു. അടുത്തിടെ രൂപംകൊണ്ട 'മത സെന്‍സര്‍ ബോര്‍ഡിനെക്കുറിച്ച്' ജാവേദ് അക്തറിനോട് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗാനം ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കേണ്ടത് ഞാനും നിങ്ങളുമാണെന്ന് ജാവേദ് അക്തര്‍ പറഞ്ഞു. ഇതിനായി നമുക്ക് ഒരു ഏജന്‍സിയുണ്ട്. ജനങ്ങള്‍ സെന്‍സര്‍ ബോര്‍ഡിനെ വിശ്വസിക്കണം. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങളിലും വിശ്വസിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.