തമിഴ്നാട്ടിൽ ഏത് രാഷ്ട്രീയ പാർട്ടിയുടെ ഭരണമായാലും സർക്കാരിന് ലഭിക്കുന്ന വരുമാനത്തിൽ മുഖ്യ പങ്കു വഹിക്കുന്നത് മദ്യ വിൽപ്പന മുഖേനയുള്ള വരുമാനമായിരിക്കും. സർക്കാരിന് വരുമാനവും ഭരണാധികാരികൾക്ക് നിയമവിരുദ്ധമായി പണം സമ്പാദിക്കാനും ഉള്ള ഒരു വകുപ്പാണ് മദ്യവിൽപ്പന. തമിഴ് നാട് സർക്കാർ ഉടമസ്ഥതയിലുള്ള TASMAC എന്ന കമ്പനിയാണ് മദ്യവിൽപ്പന നടത്തുന്നത്. ഈയിടെ TASMAC കമ്പനിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (E.D) റെയ്ഡുകൾ നടത്തുകയുണ്ടായി.
അപ്പോൾ തമിഴ്‌നാട് സർക്കാർ ഉദ്യോഗസ്ഥരും, മന്ത്രിമാരും ചേർന്ന് TASMAC വഴി ആയിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണം ഇപ്പോൾ പുരോഗമിക്കുകയാണ്. അതിൽ ഇപ്പോൾ തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാതാക്കളിൽ ഒരാളും സംവിധായകനുമായ ആകാശ് ഭാസ്‌കരനും ഈ തട്ടിപ്പിൽ പങ്കുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്നതായുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഇയാളുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നിരുന്നു. ഇതേത്തുടർന്ന് ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാൻ ആകാശ് ഭാസ്കരന് സമൻസും അയച്ചിരുന്നു. എന്നാൽ ആകാശ് ഭാസ്കർ ഇപ്പോൾ ഒളിവിലാണ്.
ധനുഷ് നായകനാകുന്ന 'ഇഡ്‌ലി കടൈ', ശിവകാർത്തികേയൻ നായകനാകുന്ന 'പരാശക്തി', സിമ്പുവിനെ നായകനാക്കിയുള്ള ഒരു ചിത്രം എന്നിവയുടെ നിർമ്മാതാവാണ് ആകാശ് ഭാസ്‌കരൻ. ഇതല്ലാതെ 'ഇദയം മുരളി' എന്ന സിനിമ നിർമ്മിച്ച് സംവിധാനാം ചെയ്യുന്നതും ആകാശ് ഭാസ്കരനാണ്. നടൻ മുരളിയുടെ മകൻ അഥർവയാണ് ഈ ചിത്രത്തിൽ നായക വേഷം ചെയ്യുന്നത്.
ഈ നാല് ചിത്രങ്ങളുടെ മൊത്ത ബജറ്റ് 400 കോടിയിലധികം വരുമെന്നാണ് റിപ്പോർട്ട്. ആകാശ് ഭാസ്‌കരന് ഇത്രയും തുക എവിടെ നിന്നാണ് ലഭിച്ചത് എന്നുള്ള ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ നടന്മാരായ ധനുഷ്, ചിമ്പു, ശിവകാർത്തികേയൻ എന്നിവരുൾപ്പെടെയുള്ള ചിലർക്കും സമൻസ് അയച്ചേക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് വൃത്തങ്ങളിൽ നിന്നും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഈ നടന്മാർക്ക് കൈമാറിയ തുക സംബന്ധമായുള്ള കണക്കുകൾ പരിശോധിച്ചതിൽ അനധികൃതമായി വന്ന ഫണ്ടിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ടത്രെ! അതിനാൽ ടന്മാരായ ധനുഷ്, ചിമ്പു, ശിവകാർത്തികേയൻ എന്നിവർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാകേണ്ടിവരുമെന്നാണ് പറയപ്പെടുന്നത്.