എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് പൃഥ്വിരാജ് സുകുമാരൻ 25 കോടി പിഴയടച്ചുവെന്ന പ്രചരണങ്ങൾക്ക് എതിരായി താരം ഇന്നലെ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകിയ മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. ഇപ്പോഴിതാ നിരവധി ചിത്രങ്ങളിൽ പൃഥ്വിരാജിൻറെ നിർമ്മാണ പങ്കാളി ആയിരുന്ന ലിസ്റ്റിൻ സ്റ്റീഫൻ ഈ വിഷയത്തിലുള്ള തന്‍റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.
"ഇത് ഒരു സത്യമായിട്ടുള്ള വാര്‍ത്തയല്ല. നമുക്കൊക്കെ ഇന്‍കം ടാക്സിന്‍റെയും ജിഎസ്‍ടിയുടെയും റെയ്ഡ് ഒക്കെ വന്നിട്ടുണ്ട്. അതൊക്കെ സ്വാഭാവികമാണ്. കാരണം അറിയപ്പെടുന്ന ഒരു ഇന്‍ഡസ്ട്രിയിലാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. പുറത്തേക്ക് പകിട്ട് വേണ്ട ഒരു ഇന്‍ഡസ്ട്രിയാണ് സിനിമാ വ്യവസായം. വാര്‍ത്തയും അങ്ങനെ ഉണ്ടാക്കി എടുത്തിരിക്കുകയാണ്.പൃഥ്വിരാജ് ഇഡിയ്ക്ക് 25 കോടി രൂപ അടിച്ചിട്ടുണ്ട് എങ്കില്‍ അതിന്‍റെ ഒരു രസീതോ എന്തെങ്കിലും തെളിവോ ഉണ്ടാവില്ലേ? ജിഎസ്‍ടി അടയ്ക്കുമ്പോള്‍ റെസീപ്റ്റ് കിട്ടാറുണ്ട്. പേരും തുകയും പറഞ്ഞപ്പോഴാണ് പൃഥ്വിരാജ് ഇതിനെതിരെ പ്രതികരിച്ചത് തന്നെ. ഇ ഡിയോ ഇന്‍കം ടാസ്കോ വന്നാല്‍ അവര്‍ക്ക് കൊടുക്കാനുള്ള രേഖകള്‍ നമ്മുടെ കയ്യില്‍ ഉണ്ട്"മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ലിസ്റ്റിന്റെ പ്രതികരണം
മലയാളത്തിലെ അഞ്ചു നിര്‍മ്മാതാക്കള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ ഡി നടപടികള്‍ പുരോഗമിയ്ക്കുന്നതായാണ് വിവരം. നേരത്തെ ആദായനികുതി വകുപ്പും നിര്‍മാതാക്കളുടെ ഓഫീസുകളിലും വീടുകളിലും പരിശോധന നടത്തിയിരുന്നു.