NEWS

മ്ലാത്തി ചേട്ടത്തിയുടെ വോയിസ് ട്രെയിനര്‍ ഇവിടെയുണ്ട്... -അഞ്ജലി സത്യനാഥന്‍

News

മലയാളത്തിന്‍റെ ഭാഷാതിര്‍ത്തികള്‍ക്കപ്പുറം സഞ്ചരിക്കുന്ന എക്കോ സിനിമയിലെ അദര്‍ ലാംഗ്വേജ് ആര്‍ട്ടിസ്റ്റ് ട്രെയിനറായ അഞ്ജലി സത്യനാഥന്‍, മ്ലാത്തി ചേട്ടത്തിയായി അഭിനയിച്ച ബിയാനയുമായുള്ള നിമിഷങ്ങളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു...

മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന എക്കോയുടെ ഭാഗമായപ്പോള്‍ എന്തുതോന്നി?

എന്നെ സംബന്ധിച്ചിടത്തോളം ഒത്തിരി സന്തോഷമുള്ള കാര്യമാണിത്. ഞാനൊരു ആര്‍ട്ടിസ്റ്റ് ആയതുകൊണ്ട് തന്നെ മറ്റൊരു ആര്‍ട്ടിസ്റ്റിനെ ട്രെയിന്‍ ചെയ്യിപ്പിച്ചെടുക്കുക എന്നതൊക്കെ എനിക്ക് സന്തോഷവും അഭിമാനവും ഉണ്ടാക്കുന്ന കാര്യമാണ്. അതും മറ്റൊരു ഭാഷയില്‍ നിന്നൊക്കെ വരുന്ന ആര്‍ട്ടിസ്റ്റിനുവേണ്ടി ട്രെയിനര്‍ ആയി വര്‍ക്ക് ചെയ്യുന്നതുതന്നെ ആദ്യമായിട്ടാണ്. അങ്ങനെ ആദ്യമായി വര്‍ക്ക് ചെയ്ത പടമാണിത്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വെല്ലുവിളിയായിരുന്നു.

പിന്നെ ഒരുപാട് പേരുടെ സഹായം ഉള്ളതുകൊണ്ട് എനിക്ക് എന്‍റെ ജോലികള്‍ വൃത്തിക്ക് ചെയ്യാന്‍ സാധിച്ചു. ഏതായാലും എന്‍റെ ശ്രമം വിജയിച്ചു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതായത് എന്‍റെ ശ്രമത്തിന്‍റെ ഫലം കണ്ടെത്തിക്കഴിഞ്ഞു.

വോയിസ് ട്രെയിനര്‍ എന്നത് ആദ്യമായാണ് മലയാളികള്‍ കേള്‍ക്കുന്നത്. എന്താണ് വോയിസ് ട്രെയിനര്‍?

വോയ്സ് ട്രെയിനര്‍ എന്നാണോ പറയേണ്ടത് എന്ന കാര്യത്തില്‍ എനിക്ക് നല്ല സംശയമുണ്ട്. കാരണം വോയ്സ് ട്രെയിനര്‍ ആവശ്യമായിട്ട് വരുന്നത് ഡബ്ബ് ചെയ്യുന്ന സമയത്തൊക്കെയാണ്. എന്‍റെ പരിമിതമായ അറിവുവെച്ച് അതാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. വോയിസ് മോഡുലേഷന്‍സ് അപ്പ് ആന്‍ഡ് ഡൗണ്‍സ് ഇതൊക്കെയാണ് വോയ്സ് ട്രെയിനറുടെ കീഴില്‍ വരുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അതുപോലെ മ്യൂസിക് ട്രെയിനിങ്ങില്‍ ഒക്കെയാണ് വോയ്സ് ട്രെയിനറുടെ ആവശ്യം വരുന്നത്. ഇവിടെ ഞാന്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം എന്നുപറയുന്നത് അദര്‍ ലാംഗ്വേജ് ആര്‍ട്ടിസ്റ്റ് ട്രെയിനര്‍ എന്നതാണ്. അതായത് മറ്റൊരു ഭാഷയില്‍ നിന്നുവന്ന ഒരു ആര്‍ട്ടിസ്റ്റിനെ നമ്മുടെ മലയാള സിനിമയിലേക്ക് അഭിനയിപ്പിക്കാന്‍ പറ്റുന്ന വിധത്തില്‍ മാറ്റിയെടുക്കുക. നമ്മുടെ സിനിമയ്ക്ക് അകത്തുള്ള മ്ലാത്തി എന്ന കഥാപാത്രം മലേഷ്യക്കാരി ആയിരിക്കുമ്പോഴും 40 വര്‍ഷത്തോളമായി കേരളത്തില്‍ താമസിക്കുകയാണെന്നാണ് കഥയില്‍ പറയുന്നത്. 

അവര്‍ക്ക് തീര്‍ച്ചയായും മലയാളം അറിയാം. പക്ഷേ ആ കഥാപാത്രം മലയാളം പറയുമ്പോള്‍ പോലും ആ കഥാപാത്രത്തിനുവേണ്ടി മറ്റൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കണം. പക്ഷേ ആര്‍ട്ടിസ്റ്റിന് അത്രത്തോളം മികച്ചതായി ഡബ്ബ് ചെയ്യാന്‍ പറ്റണമെങ്കില്‍ അഭിനയിക്കുന്ന ആളുടെ ലിപ്പ് സിങ് പോലും കറക്ട് ആയിരിക്കണം. അപ്പോ അത് ചെയ്യിക്കുക എന്നതാണ് എനിക്ക് ചെയ്യേണ്ടത്. ഞാനാണ് ഇത് ഇവിടെ ആദ്യമായി ചെയ്യുന്നത് എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. എന്‍റെ അറിവില്‍ തന്നെ ഈ ദൗത്യം മുന്‍പ് ഇവിടെ ചെയ്തിട്ടുള്ള ഒരുപാട് പേരുണ്ട്. അംബിക റാവു, ഷൈനി സാറാ തുടങ്ങിയവര്‍ ഒക്കെ മറ്റുള്ള ഭാഷയില്‍ നിന്ന് വന്ന ആര്‍ട്ടിസ്റ്റുകളെ മനോഹരമായി ട്രെയിന്‍ ചെയ്യിപ്പിച്ചിട്ടുള്ളവരാണ്. അതുപോലെ മെയിന്‍ ആര്‍ട്ടിസ്റ്റുകളും അങ്ങനെ ചെയ്യിപ്പിക്കാറുണ്ട്. എനിക്ക് അവരുടെ പേരുകള്‍ വ്യക്തമായി അറിയാത്തതുകൊണ്ടാണ്. ഞാന്‍ ചെയ്ത കാര്യം ഇതാണ്. ഡബ്ബിങ്ങിനുവേണ്ടി അവരുടെ ലിപ്പ് കറക്റ്റ് ചെയ്തുകൊടുക്കുക.

മ്ലാത്തി ചേട്ടത്തിയുടെ വോയിസ് ട്രെയിനര്‍... ആ കഥാപാത്രത്തെ എല്ലാവരും വാഴ്ത്തുമ്പോള്‍ അതിന്‍റെ ഒരു ഭാഗമാണ് അഞ്ജലിയും.. അത്  എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു?

മ്ലാത്തി ചേട്ടത്തിയുടെ പെര്‍ഫോമന്‍സിനെ എല്ലാവരും അഭിനന്ദിക്കുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. കാരണം ആ കഥാപാത്രം ചെയ്ത വ്യക്തിക്ക് 70 വയസ്സുണ്ട് പ്രായം. അവര്‍ മേഘാലയക്കാരിയാണ്. അവര്‍ വര്‍ക്ക് ചെയ്യുന്നത് എജ്യുക്കേഷണല്‍ ഇന്‍ഡസ്ട്രിയിലാണ്. ഇക്കാലയളവിനുള്ളില്‍ അവര്‍ക്ക് കലാപരമായിട്ടോ   സിനിമയുമായിട്ടോ ഒന്നും യാതൊരുവിധ ബന്ധവുമില്ല. അവരുടെ നാട്ടില്‍ സിനിമ എന്നുപറയുന്ന സംഭവമേ ഇല്ല. ചെറുപ്പത്തില്‍ ഒരു കമ്മ്യൂണിറ്റി ഹാളില്‍ തുണി വലിച്ചുകെട്ടി അതിലൂടെ സിനിമ കണ്ടിട്ടുള്ള ഓര്‍മ്മ മാത്രമാണ് അവര്‍ക്കുള്ളത്.

അവര്‍ അങ്ങനെയാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അങ്ങനെയുള്ള ഒരു വ്യക്തി ഒരു സിനിമ ചെയ്തു അതിനെ ഒരുപാട് അംഗീകരിക്കുമ്പോള്‍ വലിയ സന്തോഷമുണ്ട്. അവരെ അതില്‍ അസിസ്റ്റ് ചെയ്യാന്‍ പറ്റി എന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഭാഷ തന്നെയായിരുന്നു ഞങ്ങള്‍ക്കിടയിലെ വലിയ വെല്ലുവിളി. നമ്മുടെ ഭാഷ കേള്‍ക്കുമ്പോള്‍ അവര്‍ക്കൊന്നും മനസ്സിലാവില്ലായിരുന്നു. അവര്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു സൗത്ത് ഇന്ത്യന്‍ ലാംഗ്വേജ് പോലും കേള്‍ക്കുന്നത്. ഇംഗ്ലീഷ് ആണ് അവരുടെ ഭാഷ. പിന്നെ പ്രാദേശിക ഭാഷ വേറെയുമുണ്ട്. അത് ടിബറ്റിയന്‍ ചൈനീസ് ഒക്കെ പോലെയുള്ള ഒരു ഭാഷയാണ്.

 

 


LATEST VIDEOS

Interviews