NEWS

സദാചാര പോലീസിംഗോ? -അഡ്വ. സുരേഷ് വണ്ടന്നൂര്‍

News

 

സ്ത്രീയുടെ അന്തസ്സും നേട്ടങ്ങളും  വിലമതിക്കാനാവാത്തത്; സദാചാര വിചാരണകള്‍ക്കുമേല്‍ നിയമംകുറിച്ച വിധി

കേരളത്തിന്‍റെ സാമൂഹികാന്തരീക്ഷത്തില്‍ സദാചാര പോലീസിംഗും വ്യക്തിഹത്യയും പുതിയ വാര്‍ത്തകളല്ല. എന്നാല്‍ കലയെയും കലാകാരിയെയും വേര്‍തിരിച്ചു കാണാന്‍ കഴിയാത്ത ഒരു വിഭാഗം ആളുകള്‍ നിയമത്തെപ്പോലും തങ്ങളുടെ ഇടുങ്ങിയ ചിന്താഗതികള്‍ നടപ്പിലാക്കാന്‍ ആയുധമാക്കുമ്പോള്‍, അവിടെ നീതിയുടെ കാവലാളായി കോടതിക്ക് ഇടപെടേണ്ടി വരുന്നു. 

നടി ശ്വേതാമേനോനെതിരെ സദാചാര വിരുദ്ധത ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി കേവലം ഒരു വ്യക്തിക്കുള്ള ആശ്വാസമല്ല, മറിച്ച് നമ്മുടെ സമൂഹത്തിന്‍റെ ബൗദ്ധികമായ പിന്നോക്കാവസ്ഥയ്ക്ക് നേരെയുള്ള ശക്തമായ താക്കീതുകൂടിയാണ്. 

സ്ത്രീശാക്തീകരണം എന്നത് വെറും വാക്കുകളല്ലെന്നും അത് സ്ത്രീയുടെ വ്യക്തിത്വത്തെയും നേട്ടങ്ങളെയും അന്തസ്സോടെ അംഗീകരിക്കലാണെന്നും ജസ്റ്റിസ് സി.എസ്.ഡയസ് വ്യക്തമാക്കിയപ്പോള്‍, അത് ആധുനിക കേരളം കേള്‍ക്കാന്‍ ആഗ്രഹിച്ച വലിയൊരു പ്രഖ്യാപനമായി മാറി.

ഒരു സ്ത്രീ തന്‍റെ കഠിനാദ്ധ്വാനം കൊണ്ടും സമര്‍പ്പണം കൊണ്ടും കൈവരിച്ച നേട്ടങ്ങളെ വിലമതിക്കുന്നതിന് പകരം, അവരെ തകര്‍ക്കാന്‍ അപവാദ പ്രചരണങ്ങളും സ്വഭാവഹത്യയും ആയുധമാക്കുന്നത് സമൂഹത്തിന്‍റെ ബൗദ്ധിക ദാരിദ്ര്യമാണ് എന്നാണ് കോടതി നിരീക്ഷിച്ചത്. സിനിമ എന്ന കലാരൂപത്തെയും അതിലെ അഭിനയത്തെയും വ്യക്തിഹത്യക്കുള്ള മാര്‍ഗ്ഗമായി കാണുന്നത് അംഗീകരിക്കാനാവില്ല.

തോപ്പുംപടി സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, സാമ്പത്തികനേട്ടത്തിന് വേണ്ടി അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചു എന്നാരോപിച്ച് ശ്വേതാമേനോനെതിരെ കേസെടുത്ത നടപടി പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് കോടതി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. സിനിമയിലെ വേഷപ്പകര്‍ച്ചകളെയും കഥാപാത്രങ്ങളെയും ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതവുമായോ സദാചാര ബോധവുമായോ കൂട്ടിക്കുഴയ്ക്കുന്നത് തികഞ്ഞ വിവരക്കേടാണെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലാ വേദികളിലും സജീവമാണെങ്കിലും, പ്രായോഗികതലത്തില്‍ ഇന്നും വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു പുരോഗമനസമൂഹം വ്യക്തിയെ വിലയിരുത്തേണ്ടത് അവരുടെ സംഭാവനകളുടെയും പ്രവൃത്തികളുടെയും അടിസ്ഥാനത്തിലായിരിക്കണം. അല്ലാതെ, ആ വ്യക്തി ചെയ്യുന്ന തൊഴിലിന്‍റെയോ അവര്‍ കൈകാര്യം ചെയ്യുന്ന വേഷങ്ങളുടെയോ അടിസ്ഥാനത്തിലല്ല.

സ്ത്രീയോടുള്ള അധിക്ഷേപത്തെ പിന്താങ്ങുന്ന ഒരു സമൂഹം പ്രകടമാക്കുന്നത് അനീതിയല്ലാതെ മറ്റൊന്നുമല്ല. അപവാദം പ്രചരിപ്പിക്കുക, സദാചാരം പോലീസിംഗ് നടത്തുക തുടങ്ങിയവ പിന്തിരിപ്പന്‍ ചിന്താഗതിയുടെ ലക്ഷണങ്ങളാണ്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള നഗ്നമായ കടന്നുകയറ്റമാണ്. ഇത്തരം പ്രവൃത്തികള്‍ ഒരു സ്ത്രീയുടെ അന്തസ്സിനേയും അവര്‍ സമൂഹത്തില്‍ കെട്ടിപ്പടുത്ത പ്രതിച്ഛായയെയും എത്രത്തോളം വേദനിപ്പിക്കുമെന്ന് പലപ്പോഴും ഇത്തരം പരാതിക്കാര്‍ ചിന്തിക്കാറില്ല.

സദാചാര പോലീസിംഗ് എന്നത് ശാരീരികമായ ഉപദ്രവം മാത്രമല്ല, മറിച്ച് മാനസികവും നിയമപരവുമായ പീഡനം കൂടിയാണ്. വ്യക്തിപരമായ വിദ്വേഷം തീര്‍ക്കാനും ഒരാളുടെ പൊതുപ്രതിച്ഛായ തകര്‍ക്കാനും നിയമത്തെ ഒരു മറയായ ഉപയോഗിക്കുന്നത് അപകടകരമായ പ്രവണതയാണ്. 

സിനിമയിലെ രംഗങ്ങളെ അടര്‍ത്തിയെടുത്ത് അത് സദാചാര ലംഘനമാണെന്ന് മുദ്രകുത്തുന്നത് കലയോടുള്ള അനാദരവ് കൂടിയാണ്. ഒരു കലാകാരി എന്ന നിലയില്‍ തന്‍റെ തൊഴിലിനോടുള്ള നീതി പുലര്‍ത്താനാണ് ശ്വേതമേനോന്‍ ശ്രമിച്ചത്. അതിനെ വളച്ചൊടിച്ച് അശ്ലീലമായി ചിത്രീകരിക്കുന്നത് സ്ത്രീയുടെ അഭിലാഷങ്ങളെയും അവള്‍ കൈവരിച്ച ഔദ്യോഗിക നേട്ടങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണ്. പക്വതയുള്ള ഒരു സമൂഹം ഇത്തരം കാര്യങ്ങളില്‍ കാണിക്കേണ്ട മിതത്വം ഇവിടെ നഷ്ടപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

സ്ത്രീയുടെ സ്വതന്ത്രമായ തീരുമാനങ്ങളെയും അവളുടെ കരിയര്‍ ചോയിസുകളെയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ഒരാള്‍ എന്ത് ഉടുക്കണം, എന്ത് അഭിനയിക്കണം എന്നത് ആ വ്യക്തിയുടെ മാത്രം അവകാശമാണ്. അതില്‍ സദാചാരത്തിന്‍റെ അളവുകോല്‍ വെച്ച് ഇടപെടുന്നത് ജനാധിപത്യവിരുദ്ധമാണ്. കോടതിയുടെ ഈ നിരീക്ഷണം വരുംകാലങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കും എന്നതില്‍ തര്‍ക്കമില്ല.

പ്രത്യേകിച്ച് അമ്മ പോലുള്ള വലിയ സംഘടനകളില്‍ ഭാരവാഹിത്വം വഹിക്കുന്ന ശ്വേതാമേനോനെപ്പോലെയുള്ള ഒരു കലാകാരിക്ക് ഈ വിധി നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. ഇത് അവര്‍ക്ക് മാത്രമുള്ള വിജയമല്ല, മറിച്ച് കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതും സ്വതന്ത്രമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നതുമായ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള സുപ്രധാനമായ വിധിന്യായമാണ്.

സ്ത്രീസുരക്ഷയെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍ നമ്മള്‍ പലപ്പോഴും അവളുടെ അന്തസ്സിനെക്കുറിച്ച് മറന്നുപോകുന്നു. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമായ അവകാശമാണ്. ഇതിനെ വെല്ലുവിളിക്കുന്ന രീതിയിലുള്ള ഏത് നടപടിയും നിയമത്തിന് മുന്നില്‍ തകരുക തന്നെ ചെയ്യും. ഹൈക്കോടതിയുടെ ഈ ഇടപെടല്‍ സദാചാര സംരക്ഷകര്‍ എന്ന വ്യാജേന ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് കൃത്യമായ മുന്നറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കാനും തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ തകര്‍ക്കാനും നിയമത്തെ കൂട്ടുപിടിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണിത്.

ചുരുക്കത്തില്‍, ശ്വേതാമേനോനെതിരെയുള്ള കേസ് റദ്ദാക്കിയതിലൂടെ കേരള ഹൈക്കോടതി ഉയര്‍ത്തിപ്പിടിക്കുന്നത് ഒരു വലിയ മൂല്യമാണ്. സ്ത്രീയുടെ വ്യക്തിത്വം അവളുടെ വസ്ത്രത്തിലോ അഭിനയിക്കുന്ന സിനിമയിലോ അല്ല, മറിച്ച് അവള്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകളിലും അവളുടെ നിലപാടുകളിലുമാണെന്ന് കോടതി അടിവരയിട്ടു പറയുന്നു. കലയെ കലയായി കാണാനും വ്യക്തിയെ അന്തസ്സോടെ അംഗീകരിക്കാനും കഴിയുന്ന ഒരു സമൂഹം വളര്‍ന്നുവരേണ്ടതുണ്ട്.

അന്ധമായ സദാചാര ബോധത്തെക്കാള്‍ വലുതാണ് മനുഷ്യന്‍റെ അന്തസ്സും സ്വാതന്ത്ര്യവുമെന്ന് ഈ വിധി വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. വരും തലമുറയ്ക്ക് ഒരു വലിയ മാതൃകയാകുന്ന ഈ വിധിന്യായം, സദാചാര പോലീസിംഗിനെതിരെയുള്ള പോരാട്ടത്തില്‍ എന്നും തിളങ്ങി നില്‍ക്കുന്ന ഒരു നാഴികകക്കല്ലായിരിക്കും.

 


LATEST VIDEOS

Exclusive