NEWS

തൃഷയ്ക്കെതിരെ നടൻ മന്‍സൂര്‍ നൽകിയ മാനനഷ്ട കേസ് കോടതി പിഴയിട്ട് തള്ളി

News

തെന്നിന്ത്യൻ നടി തൃഷയ്ക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ വിവാദങ്ങളിൽപ്പെട്ട നടൻ മൻസൂർ അലി ഖാന് തിരിച്ചടി. നടി തൃഷ, ചിരഞ്ജീവി , ഖുഷ്ബു എന്നിവര്‍ക്കെതിരെ മന്‍സൂര്‍ നൽകിയ മാനനഷ്ട കേസ്  മദ്രാസ് ഹൈക്കോടതി പിഴയിട്ട് തള്ളി.

ഒരു കോടി രൂപ നഷ്ടപരിഹാരം ആശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചത്.  പ്രശസ്തിക്ക് വേണ്ടിയാണ്  മന്‍സൂര്‍ കേസുമായി കോടതിയെ സമീപിച്ചത് എന്ന് കോടതി വിമര്‍ശിച്ചു. 

മന്‍സൂര്‍ അലി ഖാന് പിഴ ചുമത്തിയാണ് കേസ് തള്ളിയത്. മൻസൂറിന് ഒരു ലക്ഷം രൂപയാണ് കോടതി പിഴ ചുമത്തിയത്. പണം അടയാര്‍ ക്യാൻസര്‍ സെന്‍ററിന് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു. 

തമാശയായി പറഞ്ഞ കാര്യങ്ങൾ തെറ്റായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും വീഡിയോ പൂർണമായി കാണാതെയാണ് വിമർശനങ്ങൾ ഉന്നയിച്ചതെന്നും നടൻ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞമാസം നവംബർ 19ന് ആയിരുന്നു നടൻ മൻസൂർ അലി ഖാൻ തൃഷയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ലോകമെമ്പാടുമായി 600 കോടിയിലധികം കളക്ഷൻ നേടിയ ദളപതി വിജയുടെ 'ലിയോ' സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു നടൻ്റെ സ്ത്രീവിരുദ്ധ പരാമർശം.

തൃഷയ്‌ക്കൊപ്പം ലിയോയിൽ അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് താൻ കരുതിയെന്ന് നടൻ പറഞ്ഞു. പഴയ സിനിമകളിൽ ബലാത്സംഗ സീനുകൾ ചെയ്തിട്ടുണ്ട്. മറ്റ് നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ തൃഷയേയും കൊണ്ടുപോകാമെന്ന് കരുതി. എന്നാൽ കാശ്മീരിലെ ഷൂട്ടിംഗ് സെറ്റിൽ തൃഷയെ അവർ കാണിച്ചില്ല"-  നടൻ അഭിമുഖത്തിൽ പറഞ്ഞത്

സംഭവത്തിൽ തൃഷ നടൻ്റെ അഭിമുഖത്തിൻ്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ചുട്ട മറുപടി കൊടുക്കുകയും ചെയ്തിരുന്നു. വെറുപ്പുളവാക്കുന്ന രീതിയിൽ മൻസൂർ സംസാരിക്കുന്നതിന്റെ വീഡിയോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാമർശത്തെ ശക്തമായി അപലപിക്കുകയാണെന്നും നടി എക്സിൽ കുറിച്ചിരുന്നു. വളരെ മോശം സ്വഭാവമുള്ള ഒരാളുടെ പ്രസ്താവനയാണിത്. മൻസൂറിന് ആഗ്രഹിക്കാം. പക്ഷേ അദ്ദേഹത്തെപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തത് ആശ്വാസകരമാണെന്നും ഇനിയൊരിക്കലും അദ്ദേഹത്തെപ്പോലൊരാളുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.

പരാമർശത്തിൽ നിന്നും പിന്നോട്ടില്ലെന്നും മാപ്പ് പറയില്ലെന്നും പറഞ്ഞ നടൻ ഒടുവിൽ മാപ്പ് പറയുകയും ചെയ്തിരുന്നു. കൂടാതെ നടൻ്റെ സ്ത്രീവിരുദ്ധ പരാമർശ പ്രസംഗത്തിന് ശേഷം, നടിഗർ സംഘം (ചലച്ചിത്ര സംഘം) നടനെ താൽക്കാലികമായി വിളക്കും ഏർപ്പെടുത്തിയിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾചുമത്തിയാണ് നടനെതിരെ കേസെടുത്തിരുന്നത്.


LATEST VIDEOS

Top News