തന്റെ അമ്മയേയും എഡിറ്റിംഗ് കാണിക്കണം എന്നുവരെയായിരുന്നു നടൻ ഷെയ്ൻ നിഗത്തിന്റെ ആവശ്യം. സിനിമാ പോസ്റ്ററിൽ തനിക്ക് വലിയ പ്രാധാന്യം നൽകണമെന്നും താരം നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഷെയ്ൻ നിഗത്തിന്റെ ആവശ്യങ്ങൾ അതിരുകടന്നതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത് എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും വ്യക്തമാക്കുന്നത്. ഇതിനിടയിൽ ഷെയ്ൻ നിർമ്മാതാവ് സോഫിയ പോളിന് അയച്ച കത്തും പുറത്തുവന്നു.
എഡിറ്റിങ് തന്നെയും അമ്മയെയും കാണിക്കണം, സിനിമാ പോസ്റ്ററിൽ പ്രമോഷനിൽ തനിക്ക് പ്രാമുഖ്യം വേണം തുടങ്ങിയവയാണ് കത്തിലെ പ്രധാന ആവശ്യം. സിനിമയുടെ പ്രവർത്തങ്ങളെ തടസപെടുത്തുന്നു എന്ന് കാണിച്ചു നിർമ്മാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നൽകിയിരുന്നു. സിനിമാ സെറ്റുകളിലെ മോശം പെരുമാറ്റത്തെ കുറിച്ച് ആവർത്തിച്ചുള്ള പരാതികളെത്തുടർന്ന് നടന്മാരായ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരളയും (ഫെഫ്ക) കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി വിലക്ക് പുറപ്പെടുവിച്ചിരുന്നു.
അതേസമയം, ഷെയ്നും ശ്രീനാഥും സിനിമാ സെറ്റുകളിൽ പലപ്പോഴും മയക്കുമരുന്നിന്റെ സ്വാധീനത്തിലാണെന്നും, ഇത് അതാത് സിനിമാ നിർമ്മാതാക്കൾക്കും അവരുടെ അണിയറപ്രവർത്തകർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും നിർമ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് മേധാവിയുമായ എം. രഞ്ജിത്ത് ആരോപിച്ചു.