NEWS

ആ പോരാട്ട ദിനങ്ങളാണ് എന്നെ ഇന്ന് ഈ സ്ഥലത്ത് ഇരുത്തിയത്... -Rakul Preet Singh

News

കമലഹാസനൊപ്പം അഭിനയിക്കണം എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ ആഹ്ലാദത്തിലാണ് രാഹുല്‍സിംഗ്. വിവാഹാനന്തരവും സിനിമയില്‍ സജീവമായിട്ടുള്ള രാഹുല്‍ പ്രീത് സിംഗിന്‍റെ ശ്രദ്ധ മുഴുവന്‍ തെന്നിന്ത്യന്‍ സിനിമയിലാണ്. മോഡലിംഗില്‍ നിന്നും സ്വപ്രയത്നത്താല്‍ സിനിമയിലെത്തി മുന്‍നിര നായകന്മാരുടെ നായികയായി മാറിയ രാഹുല്‍ പ്രീത് സിംഗിന്‍റെ കരിയര്‍ ഗ്രാഫ് മുകളിലേയ്ക്ക് തന്നെ. അടുത്തിടെ ചെന്നൈയില്‍ എത്തിയ അവരുമായി സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ചോദിച്ചു...

കമലഹാസനൊപ്പം അഭിനയിക്കുക എന്നത് സിനിമയില്‍ പലരുടേയും സ്വപ്നമാണ്. അത് നിറവേറുകയും ചെയ്തു. ഇപ്പോള്‍ എന്ത് തോന്നുന്നു...?

വളരെയധികം സന്തോഷം തോന്നുന്നു. ചെറുപ്പം തൊട്ടേ കമല്‍ സാര്‍ എനിക്ക് വലിയ ഇന്‍സ്പിറേഷനാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് എന്‍റെയും സ്വപ്നമായിരുന്നു. 'ഇന്‍ഡ്യന്‍ 2' സിനിമയില്‍ അഭിനയിക്കുന്നതിനായി ക്ഷണം കിട്ടിയപ്പോള്‍ കഥയോ എന്‍റെ കഥാപാത്രമോ എന്താണെന്നുപോലും ചോദിച്ചില്ല. എന്തുകൊണ്ടെന്നാല്‍ 'ഇന്‍ഡ്യന്‍' ഒരു ലെജന്‍ററി സിനിമയായിരുന്നു. ഇരുപത്തിയെട്ട് വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ആ സിനിമയെ കൊണ്ടാടുകയാണ്. അങ്ങനെയുള്ളപ്പോള്‍ കമല്‍ സാറിനോടൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുമ്പോള്‍ ആരാണത് മിസ് ചെയ്യാന്‍ തയ്യാറാവുക.

ഒരു സിനിമാപശ്ചാത്തലവുമില്ലാതെയാണല്ലോ രാഹുല്‍പ്രീത് സിംഗ് അഭിനയിക്കാനായി എത്തിയത്. തുടക്കകാലത്തെ ഓഡിഷന്‍ ടൈം ഓര്‍മ്മയുണ്ടോ...?

സ്ക്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞയുടന്‍ പതിനെട്ടാമത്തെ വയസ്സില്‍ തന്നെ മോഡലിംഗ് ചെയ്യാന്‍ തുടങ്ങി. പഠിത്തം നിര്‍ത്താതെതന്നെ ബി.എസ്.സി മാത്ത്സ് പഠിച്ചു. കോളേജ് പഠനം കഴിഞ്ഞപ്പോള്‍ മുംബൈയില്‍ വന്ന് സിനിമയില്‍ അവസരം അന്വേഷിച്ചുതുടങ്ങി. രാവിലെ 9 മണിക്ക് വീട്ടില്‍ നിന്നും പുറപ്പെട്ടാല്‍ രാംനഗര്‍ പോലുള്ള മുംബയിലെ ഓരോ ഏരിയായിലും പോയി ഓഡിഷനില്‍ പങ്കെടുക്കും. എന്‍റെ കാറില്‍ എപ്പോഴും പത്ത്  ഇന്‍ഡ്യന്‍, വെസ്റ്റേണ്‍ ഡ്രസ്സുകളുണ്ടാവും. ഓരോ ഓഡിഷനിലും ഓരോരോ കഥാപാത്രങ്ങള്‍ തരും. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ തിരിച്ച് വീടെത്താന്‍ സന്ധ്യയാവും. സത്യം പറഞ്ഞാല്‍ എനിക്കത് പോരാട്ടം നിറഞ്ഞ ദിവസങ്ങള്‍ തന്നെയായിരുന്നു. പക്ഷേ ഇന്ന് അതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനമാണ്. ആ പോരാട്ട ദിനങ്ങളാണ് എന്നെ ഇന്ന് ഈ സ്ഥലത്ത് ഇരുത്തിയത്.


LATEST VIDEOS

Interviews