NEWS

മദഗജരാജയുടെ വിജയഫോര്‍മുല എന്താണ്?

News

 

കദേശം ഒരു വ്യാഴവട്ടം മുമ്പ് ചെന്നൈയില്‍ ഒരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നു. പക്ഷേ, ചില നിയമപ്രശ്നങ്ങളില്‍ കുരുങ്ങി ആ പടം പെട്ടിയില്‍ തന്നെ ഒതുങ്ങുന്നു. നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകന്‍ മെല്ലെ ഔട്ട് ഡേറ്റഡ് ആകുന്നു. എന്നാല്‍ ആ ചിത്രത്തിലെ അഭിനേതാക്കള്‍ പലരും സൂപ്പര്‍ താരങ്ങളായി വളരുന്നു. ചിലര്‍ സിനിമാ ഇന്‍ഡസ്ട്രിയിലെ തന്നെ ഒപ്പീനിയന്‍ മേക്കേഴ്സ് ആകുന്നു. അതേസമയം, ചില മുതിര്‍ന്ന താരങ്ങള്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നു. അപ്പോഴും പ്രസ്തുത സിനിമ പെട്ടിക്കുള്ളില്‍ തന്നെ.

വര്‍ഷങ്ങള്‍ക്കിപ്പുറം തിരൈ  ഉലകത്തില്‍ പല കയറ്റിറക്കങ്ങളും സംഭവിക്കുന്നു. ചിലര്‍ വീഴുന്നു. മറ്റുചിലര്‍ വാഴുന്നു. അന്നേരമാണ് അന്നത്തെ ആ സൂപ്പര്‍ഹിറ്റ് സംവിധായകന് മനസ്സില്‍ ഒരു ആശ ഉദിക്കുന്നത്. ലാഭമായാലും നഷ്ടമായാലും വേണ്ടില്ല, അന്നത്തെ ചിത്രം ജനം കാണണം. അതൊരു വാശിയായി അദ്ദേഹത്തിന്‍റെ ഉള്ളില്‍ കിടന്ന് തിളച്ചുമറിയുന്നു. പിന്നെല്ലാം ചടുലവേഗത്തില്‍. സ്വന്തം പോക്കറ്റില്‍ നിന്നും കോടികള്‍ ഒഴുക്കി അദ്ദേഹം ചിത്രത്തിന്‍റെ റൈറ്റ്സ് സ്വന്തമാക്കുന്നു. നിയമത്തിന്‍റെ നൂലാമാലകളെല്ലാം അഴിച്ചെടുത്ത് പ്രസ്തുത ചിത്രം റിലീസിനായി എത്തിക്കുന്നു. 

അപ്രതീക്ഷിതമെന്ന് പറയട്ടെ, പൊങ്കല്‍ റിലീസായി എത്തിയ ചിത്രം ഇതര താരങ്ങളുടെ ചിത്രങ്ങളെയെല്ലാം മറികടന്ന് ഒന്നാം സ്ഥാനത്തേയ്ക്ക് എത്തുന്നു. അതെ. പറഞ്ഞുവരുന്നത് പൊങ്കല്‍ ബ്ലോക്ക്ബസ്റ്റര്‍ റിലീസ് മദഗജരാജയെക്കുറിച്ച് തന്നെയാണ്.

സുന്ദര്‍ സിയുടെ സംവിധാനത്തില്‍ വിശാല്‍ നായകനായി എത്തിയ മദഗജരാജ തമിഴ്നാട്ടിലെ തീയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ്. 12 കൊല്ലം മുമ്പ് താന്‍ അഭിനയിച്ച ചിത്രം ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത് കണ്ട നടന്‍ വിശാലിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഇതാണ്. 

എന്താണ് മദഗജരാജയുടെ വിജയഫോര്‍മുല? 12 കൊല്ലം മുമ്പുള്ള ചിത്രത്തില്‍ അത്രതന്നെ പഴക്കമുള്ള കഥാഖ്യാനരീതിയാണ് ഉപയോഗിച്ചിരുന്നത്. സ്വാഭാവികമായും അത് ഔട്ട് ഡേറ്റഡ് ആണ്. എന്നിട്ടും ജനങ്ങള്‍ അത് സ്വീകരിച്ചു. എങ്കില്‍ അതിന് പിന്നില്‍ ശക്തമായ ഒന്നോ അതിലധികമോ കാരണങ്ങള്‍ ഉണ്ടാകും. അതേക്കുറിച്ച് തമിഴ് തിരൈ ഉലകം പല ഫോര്‍മുലകളാണ് മുന്നോട്ടുവയ്ക്കുന്നത്. അവയില്‍ ചിലത് അക്കാദമിക്കലി പരിശോധിക്കാവുന്നതാണ്.

മദഗജരാജയുടെ വിജയത്തിന് പിന്നിലെ ഏറ്റവും പ്രധാനകാരണം അതിലെ അഭിനേതാക്കളൊന്നും താരങ്ങളായിരുന്നില്ല എന്നതാണ്. നടീനടന്മാരായാണ് എല്ലാവരും ചിത്രത്തില്‍ എത്തിയിരിക്കുന്നത് എന്നതാണ് ഹൈലൈറ്റ്. ഹീറോ, സൂപ്പര്‍ഹീറോ പരിവേഷങ്ങളോ ബാദ്ധ്യതകളോ ഇല്ലാതെ അഭിനയിച്ച താരങ്ങള്‍ക്ക് എക്സല്‍ ചെയ്യാന്‍ സാധിച്ചു എന്ന് ചുരുക്കം. ശരാശരി കച്ചവട സിനിമകളുടെ സ്ഥിരം വിജയഫോര്‍മുലകളെല്ലാം പരിഗണിച്ചിട്ടുണ്ടെങ്കിലും ശുദ്ധനര്‍മ്മത്തിന് മദഗജരാജ ഏറെ പ്രാമുഖ്യം നല്‍കിയിരിക്കുന്നു എന്നതാണ് മറ്റൊരു കാരണം.

ഒരുപക്ഷേ, 12 കൊല്ലം മുന്നേ ഈ ചിത്രം റിലീസ് ആയിരുന്നെങ്കില്‍ അന്നൊരുപക്ഷേ, അത് ഒരു നോര്‍മല്‍ കോമഡി പടം എന്ന നിലയില്‍ മാത്രമേ പ്രേക്ഷകര്‍ വിലയിരുത്തുമായിരുന്നുള്ളൂ. ഇന്ന് തമിഴില്‍ ശുദ്ധഹാസ്യം(വെര്‍ബല്‍ കോമഡി) അന്യമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെയാകണം വിന്‍റേജ് കോമഡി പ്രേക്ഷകര്‍ക്ക് പക്കാ എന്‍റര്‍ടൈന്‍മെന്‍റായി ഫീല്‍ ചെയ്തിട്ടുള്ളത്. കോമഡി നടനില്‍ നിന്നും നായകനിലേക്ക് ഉയര്‍ന്ന സന്താനമൊക്കെ ഇന്നും കൊമേഡിയന്‍ ആയിരുന്നെങ്കില്‍ എന്ന് പ്രേക്ഷകരില്‍ പലരും വിലയിരുത്തുന്നതും ഈ സാഹചര്യത്തിലാണ്.

സിനിമാലോകം എല്ലാക്കാലത്തും പരീക്ഷിച്ച് വിജയിക്കുന്ന ഗ്ലാമറിന്‍റെ അംശം മദഗജരാജയിലും ആവോളമുണ്ട്. അത് വിജയഫോര്‍മുലയായി പരിഗണിക്കാനാകില്ലെങ്കിലും പാടെ എഴുതിത്തള്ളാനും സാധിക്കില്ല. 2024 ല്‍ ഒരൊറ്റ തമിഴ് ചിത്രം പോലും ബോക്സ് ഓഫീസ് ബ്ലോക്ബസ്റ്ററുകളായി വന്നിട്ടില്ല എന്നതും ഇവിടെ എടുത്തുപറയേണ്ട കാര്യമാണ്. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം നിരാശയിലാക്കുന്ന ഈ വസ്തുത പ്രേക്ഷകരേയും വല്ലാണ്ട് ബാധിച്ചിട്ടുണ്ട് എന്ന് വേണം കരുതാന്‍. അതുകൊണ്ടായിരിക്കാം അവര്‍ ലഭ്യമായതില്‍ മികച്ചതിനെ ആഘോഷമാക്കി മാറ്റിയത്.

ആഘോഷങ്ങളുടെ മേമ്പൊടി ആവോളമുണ്ടെങ്കിലും വേദനിപ്പിക്കുന്ന ചില നൊസ്റ്റാള്‍ജിയകളും ഇവിടെ വര്‍ക്ക് ആയിട്ടുണ്ട് എന്നുവേണം കരുതാന്‍. തമിഴരുടെ ഇഷ്ടനടന്മാരായിരുന്ന മണിവണ്ണന്‍, മനോബാല, നല്ലൈസിവ, സിറ്റിബാബു, സെല്ലദുരൈ എന്നിവരെല്ലാം ഇന്ന് ഓര്‍മ്മയില്‍ മാത്രമാണുള്ളത്. വര്‍ഷങ്ങള്‍ക്കിപ്പുറം അവരെ വെള്ളിത്തിരയില്‍ വീണ്ടും കാണാന്‍ സാധിച്ചത് സുഖമാനസുവൈ(സുഖമുള്ള രുചി) എന്നാണ് പ്രേക്ഷകരില്‍ പലരും വിലയിരുത്തുന്നത്. അങ്ങനെ തിയറികള്‍ പലതും കോടമ്പാക്കത്ത് പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം ഉപരി അടുത്തിടെ പുറത്തുവന്ന ഒരു ഇന്‍സ്റ്റാ വീഡിയോ മദഗജരാജയുടെ വിജയത്തിന് വഴിയൊരുക്കി എന്നും ചിലര്‍ പറയുന്നുണ്ട്.

മദഗജരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു ഇവന്‍റില്‍ നടി ഖുശ്ബു കടന്നുവരുന്ന വീഡിയോ വൈറലായിരുന്നു. ഖുശ്ബു ആരെയോ പിന്നിലൂടെ ചെന്ന് വിളിക്കുന്നു. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് നില്‍ക്കുന്ന ആള്‍ തിരിയുമ്പോള്‍ മാത്രമാണ് മനസ്സിലാകുന്നത് അത് നടന്‍ വിശാല്‍ ആയിരുന്നു എന്ന്. ഖുശ്ബു സ്നേഹവായ്പ്പോടെ വിശാലിന്‍റെ കവിളില്‍ കൊഞ്ചിക്കുന്നു. സഹോദരീസ്നേഹമെന്നോണം വിശാല്‍ ഖുശ്ബുവിനെ കെട്ടിപ്പിടിക്കുന്നു. ഇരുവരും കുറച്ചുനേരം കെട്ടിപ്പിടിച്ച് നില്‍ക്കുന്നു. ഇനിയാണ് ട്വിസ്റ്റ്. ആലിംഗനത്തില്‍ നിന്നും വേര്‍പെടുന്ന വിശാലിന്‍റെ കൈകള്‍ വിറയ്ക്കുന്നു. സംസാരിക്കാനായി മൈക്ക് കയ്യില്‍ എടുക്കുമ്പോഴും വിറയല്‍ തുടരുന്നു. 

തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സംസാരം വളരെ വൈകാരികമായിരുന്നു. ഇതുകണ്ട എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ഒറ്റചോദ്യം ഇതാണ്- വിശാലിന് എന്തുപറ്റി? ഗുരുതരമായ എന്തോ ആരോഗ്യപ്രശ്നം അദ്ദേഹത്തിനുണ്ട് എന്നാണ് തമിഴകത്തുനിന്നും ലഭ്യമാകുന്ന വിവരം. അസുഖത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും സംഗതി ഗൗരവമുള്ളതാണത്രേ.

അടുത്തിടെ പുറത്തിറങ്ങിയ വിശാലിന്‍റെ ചിത്രങ്ങള്‍ പലതും ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു. തുപ്പരിവാളന്‍ ആണ് അവസാനം ഇറങ്ങിയ ലക്ഷണമൊത്ത വിശാല്‍ ഹിറ്റ്. ഇതിന്‍റെ രണ്ടാം ഭാഗം വിശാല്‍തന്നെ സംവിധാനം ചെയ്യുകയാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്‍റെ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് മദഗജരാജ റിലീസ് ആയത്. ഒരുപക്ഷേ, വിശാലിന്‍റെ ആരോഗ്യസ്ഥിതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തമിഴ് സിനിമാ ആരാധകരെ സ്വാധീനിച്ചിട്ടുണ്ടാകാം എന്നും ചില കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.

ഏതായാലും തമിഴ് തിരൈഉലകം ഒന്നടങ്കം ഹാപ്പിയാണ്. ബാഹുബലി, കെ.ജി.എഫ് മോഡല്‍ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ മുതല്‍ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ്പോലുള്ള ഇതരഭാഷാ ലോബജറ്റ് ചിത്രങ്ങള്‍ വരെ തീയേറ്ററുകളില്‍ തരംഗം തീര്‍ത്തപ്പോള്‍ തമിഴന് സ്വന്തം എന്ന് അഭിമാനിക്കാവുന്ന ഒരു തകര്‍പ്പന്‍ ബോക്സ് ഓഫീസ് ഹിറ്റും അടുത്തിടെയായി ഉണ്ടാകുന്നില്ലായിരുന്നു. ഇതിനിടെ ഏറെ ഹൈപ്പ് ക്രിയേറ്റ് ചെയ്ത് രംഗത്തുവന്ന ഇന്ത്യന്‍ ടു ഉള്‍പ്പെടെ പലതും ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുകയും ചെയ്തു. ഏതായാലും ഇത് ആശ്വാസത്തിന്‍റെ നിമിഷമാണ്. ഒരു വിന്‍റേജ് മൂവി അവരുടെ പ്രതീക്ഷകള്‍ തിരികെ കൊണ്ടുവന്നിരിക്കുന്നു. തമിഴര്‍ക്ക് പൊങ്കല്‍ എന്നാല്‍ പ്രതീക്ഷയുടെ തുടക്കമാണ്. ഇക്കുറി പൊങ്കല്‍ റിലീസുകളുടെ കൂട്ടത്തില്‍ നിന്ന് ഒരു ഹിറ്റ് പിറന്നത് ശുഭസൂചകമായി അവര്‍ കാണുന്നു.

 


LATEST VIDEOS

Exclusive