Tuesday, 23 June 2026 | 07:57 PM

Top News

ദിയ സന എംഡിഎംഎ ഉപയോ​ഗിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്ന് നടി സജ്ന നൂർ

sreyas 21 June 2026 04:17 AM
ദിയ സന എംഡിഎംഎ ഉപയോ​ഗിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്ന് നടി സജ്ന നൂർ

Highlights

എന്റെ പേഴ്സണൽ വീഡിയോസും വോയ്സ് റെക്കോർഡുകളും പുറത്ത് അവർ വിട്ടു

കൊച്ചി: മുൻ ബിഗ് ബോസ് താരവും സാമൂഹിക പ്രവർത്തകയുമായ ദിയ സനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ വീണ്ടും ഉന്നയിച്ച് നടി സജ്ന നൂർ. ദിയ സന സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് സജ്ന വീഡിയോ സന്ദേശത്തിലൂടെ ആവർത്തിച്ചു. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി ദിയയെ പരിശോധനയ്ക്ക് വിധേയയാക്കണമെന്നും മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി എന്നിവരോട് സജ്ന ആവശ്യപ്പെട്ടു.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട തന്റെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും സത്യം പുറത്തുകൊണ്ടുവരാൻ അധികൃതർ ഇടപെടണമെന്നും സജ്ന വീഡിയോയിൽ പറഞ്ഞു. ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.

നടിയുടെ വാക്കുകൾ ഇങ്ങനെ: 

മുഖ്യമന്ത്രി വിഡി സതീശൻ സാറിനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സാറിനും ഡിജിപി സാറിനും വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. സാർ നാളിതുവരെ ഞാൻ വിക്ടിമായ വ്യക്തി വന്ന് പബ്ലിക്കിൽ ഒരു വീഡിയോയാകട്ടെ പോലീസ് സ്റ്റേഷനിലാവട്ടെ ഓപ്പറേഷൻ തൂഫാനിലുള്ള കോൺടാക്ടിലാകട്ടെ ഇതിൽ എല്ലാം വിക്ടിമായ വ്യക്തിയായ ഞാൻ വിളിച്ച് തെളിവ് സഹിതം കേരളത്തിലെ നമ്പർ വൺ വനിത ഡീലറായ ദിയ സനയ്ക്ക് എതിരെ ഒരു പരാതി നൽകിയിട്ടുണ്ടായിരുന്നു.

നാളിതുവരെ അതിന് ഒരു തീരുമാനം ആയിട്ടില്ല. അവരെ പരിശോധിക്കണമെന്ന് ഞാൻ കേണപേക്ഷിക്കുന്നു. അതുകൂടാതെ ഇപ്പോൾ എന്റെ പേരിലും ഒരുപാട് ആരോപണങ്ങൾ വരുന്നുണ്ട്. ഞാൻ ഇത് ഉപയോ​ഗിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ആരോപണം. എന്നേയും പരിശോധിക്കണമെന്ന് കേണപേക്ഷിക്കുന്നു. വേറൊരു മാർ​ഗം ഇല്ലാത്തതിനാലാണ് ഈ വീഡിയോ ഞാൻ ചെയ്യുന്നത്. ഞാൻ ഒരു ഇരയാണ്. ഫെബ്രുവരി 15ന് ​ദിയ സന എന്റെ വീട്ടിൽ കുറച്ച് സുഹൃത്തുക്കളുമായി വന്ന് എംഡിഎംഎ ഉപയോ​ഗിച്ചത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാണ്. ആ നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ പേടിച്ച് വല്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ. അതുകൊണ്ട് തന്നെ അത് എങ്ങനെ ഡീൽ ചെയ്യണമെന്ന് അറിയാതെ എങ്ങനെ എങ്കിലും ഇവരെ വീട്ടിൽ നിന്നും പറഞ്ഞയച്ചാൽ മതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ.

ആ സമയത്ത് അവർ എന്നെയും എംഡിഎംഎ ഉപയോ​ഗിക്കാൻ നിർബന്ധിച്ചു. എന്റെ കൂടെയുണ്ടായിരുന്ന ബി​ഗ് ബോസ് താരങ്ങളായ കുറച്ച് പേരെയും നിർബന്ധിച്ചിട്ടുണ്ട്. ഞാൻ അതിന് തടസം പറഞ്ഞു എതിര് പറഞ്ഞു. അന്ന് അങ്ങനെ അങ്ങ് അവർ പോയി. ശേഷം വീണ്ടും ഒരു ദിവസം എന്നെ വിളിച്ച് വീട്ടിലേക്ക് വരികയാണെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ എതിർത്തു. അതുകൊണ്ട് പുള്ളിക്കാരിക്ക് എന്റെ അടുത്ത് ദേഷ്യം ഉണ്ടായി. മാത്രമല്ല എന്റെ പേഴ്സണൽ വീഡിയോസും വോയ്സ് റെക്കോർഡുകളും പുറത്ത് അവർ വിട്ടു. ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞാൻ പറയുന്നത് കള്ളമാണെങ്കിൽ സാർ ദയവ് ചെയ്ത് ഞങ്ങൾ രണ്ടുപേരെയും പരിശോധിക്കുക. ഇതുവഴി കേരളത്തിലെ ഏറ്റവും വലിയ വനിത ഡീലറിനെയാകും കേരളത്തിന് കിട്ടുന്നത്. തെളിവ് സഹിതം ഇരയായ ഒരാൾ വന്ന് പറയുമ്പോൾ അതിന് തക്കതായ നിയമനടപടികൾ എടുക്കണമെന്ന് കേണപേക്ഷിക്കുന്നു.

Tags
sajna noor diya sana