Tuesday, 23 June 2026 | 09:50 PM

Top News

സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി; നടൻ വിശാലിന്റെ ആരോപണത്തിൽ കേന്ദ്രസർക്കാർ ആന്വേഷണം ആരംഭിച്ചു

05 May 2026 12:30 PM
സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി; നടൻ വിശാലിന്റെ ആരോപണത്തിൽ കേന്ദ്രസർക്കാർ ആന്വേഷണം ആരംഭിച്ചു

Highlights

 ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകിയെന്ന് നടൻ പറഞ്ഞു.

ന്യൂഡൽഹി: സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി നൽകേണ്ടി വന്നുവെന്ന നടൻ വിശാലിന്റെ ആരോപണത്തിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര സർക്കാർ. മാർക്ക് ആന്റണി എന്ന സിനിമ സെൻസർ ചെയ്യാൻ വേണ്ടി ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്നായിരുന്നു താരത്തിന്റെ ആരോപണം. ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകിയെന്ന് നടൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിശാൽ സോഷ്യൽ മീഡിയയിലൂടെ വിവാ​ദ വെളിപ്പെടുത്തൽ നടത്തിയത്. മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിൽ സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം എന്നും വിശാൽ വ്യക്തമാക്കിയിരുന്നു. മൂന്നു ലക്ഷം രൂപ രാജൻ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാൽ പുറത്തുവിട്ടിരുന്നു. വിഷയത്തിൽ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണമെന്നും ഇത് തനിക്ക് വേണ്ടി മാത്രമല്ലെന്നും മറ്റ് നിർമാതാക്കൾക്ക് കൂടിയാണെന്നും വിശാൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. 

വിശാൽ ഉയർത്തിയ കൈക്കൂലി ആരോപണം തീർത്തും ദൗർഭാഗ്യകരമെന്നാണ് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചത്. സമാന അനുഭവമുണ്ടായവർ വിവരങ്ങൾ അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. 

അഴിമതിയോട് സർക്കാറിന് സഹിഷ്ണുതയില്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. അന്വേഷണത്തിനായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അനുഭവം ഉണ്ടായവർ jsfilms.inb@nic.in  മെയിലിൽ വിവരങ്ങൾ പങ്കുവയ്ക്കണം' പോസ്റ്റിൽ പറയുന്നു.