Tuesday, 23 June 2026 | 09:00 PM

Latest

ഒറ്റയ്ക്ക് വഴിവെട്ടുന്നവര്‍

05 May 2026 12:30 PM
ഒറ്റയ്ക്ക് വഴിവെട്ടുന്നവര്‍

 

മലയാള സിനിമയില്‍ കഴിവ് ഉണ്ടെങ്കില്‍ മാത്രമേ നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ എന്നത് വെറും വാക്കുകളില്‍ ഒതുങ്ങുന്നതല്ല. മറ്റ് ഇന്‍ഡസ്ട്രികളില്‍ പ്രത്യേകിച്ച് ബോളിവുഡില്‍ താരപ്പകിട്ടുകൊണ്ട് പിടിച്ചുനില്‍ക്കാന്‍ ഇപ്പോഴും അവിടെ താരപുത്രന്മാര്‍ക്ക് സാധിക്കുന്നുണ്ട്. ഇവിടെ അതിന് അവസരമില്ല എന്നതാണ് വാസ്തവം. സ്വന്തം പ്രയത്നം കൊണ്ടും അധ്വാനം കൊണ്ടുമാത്രം തന്‍റേതായ മേല്‍വിലാസം സൃഷ്ടിച്ച ചില താരങ്ങളെ പരിചയപ്പെടാം.

റോഷന്‍ മാത്യു

മലയാള സിനിമയില്‍ മാത്രമല്ല, തമിഴ്, ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ തന്‍റേതായ സിഗ്നേച്ചര്‍ വളരെ ചെറിയ പ്രായത്തില്‍ സ്വന്തമാക്കിയ വ്യക്തിയാണ് റോഷന്‍ മാത്യു. 2015 ല്‍ റിലീസായ അടി കപ്യാരെ കൂട്ടമണി, പുതിയ നിയമം എന്നീ സിനിമകളില്‍നിന്ന് ഇന്ന് റോഷന്‍ എത്തിനില്‍ക്കുന്നത് ഏതൊരു യുവതാരവും മോഹിക്കുന്ന നിലയിലാണ്. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ റോഷന്‍ കൂടുതല്‍ സുപരിചിതനായി മാറിയത്.

സിനിമയുമായി യാതൊരു ബന്ധവും ഇല്ലാതെ പാഷന്‍കൊണ്ട് മാത്രം സിനിമയില്‍ നിലനില്‍ക്കുകയും സിനിമയെ സ്നേഹിക്കുകയും ചെയ്ത റോഷന്‍ അവസാനം റിലീസായ റോന്ത് എന്ന ചിത്രത്തിലെ പ്രകടനത്തില്‍ പോലും വലിയ കയ്യടികള്‍ നേടിയിരുന്നു. വരാന്‍ ഇരിക്കുന്ന 'ഇത്തിരി നേരം', ڇ'തത്തപ്പച്ച' തുടങ്ങിയ സിനിമകളിലും ഞെട്ടിക്കും എന്ന് പ്രതീക്ഷിക്കാം.

സംഗീത് പ്രതാപ്

എഡിറ്ററായി മലയാള സിനിമയില്‍ തുടങ്ങി നിലവില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യുന്ന നടനായുള്ള സംഗീത് പ്രതാപിന്‍റെ മാറ്റം വളരെ വേഗത്തിലായിരുന്നു. 2023 ല്‍ കേരള സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരം സംഗീത് നേടിയിരുന്നു. ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലെ എഡിറ്റിംഗ് മികവുകൊണ്ടാണ് സംഗീത് അത് നേടിയെടുത്തത്.

ഹൃദയം എന്ന വിനീത് ശ്രീനിവാസന്‍ സിനിമയിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ സംഗീത് പിന്നീട് സിനിമകള്‍ ചെയ്തെങ്കിലും വഴിത്തിരിവ് ആയത് പ്രേമലുവിലെ അമല്‍ ഡേവിഡ് തന്നെയാണ്. ഇന്നും സംഗീതിനെ സാധാരണ മലയാളി പ്രേക്ഷകര്‍ അമല്‍ എന്നുവിളിക്കുന്നതിന്‍റെ കാരണവും അതാണ്. ഏറ്റവും ഒടുവില്‍ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വത്തില്‍ മോഹന്‍ലാലിനൊപ്പം തോളോടുതോള്‍ ചേര്‍ന്ന് അഭിനയിക്കാനും സംഗീതിന് സാധിച്ചു. വേഗത്തില്‍ നീങ്ങുന്ന സംഗീതിന്‍റെ ജീവിതം പ്രയത്നം കൊണ്ട് മാത്രം നേടിയെടുത്തതാണ്.

മാത്യുതോമസ്

കുമ്പളങ്ങി നൈറ്റ്സിലൂടെ തുടങ്ങിയ മാത്യുവിന്‍റെ കരിയര്‍ ഒരു സമയത്ത് ആരെയും കൊതിപ്പിക്കുന്നതായിരുന്നു. തണ്ണീര്‍മത്തന്‍ദിനങ്ങളിലൂടെ നായകനായി പിന്നീട് എത്തിച്ചേര്‍ന്നത് ലിയോ എന്ന ചിത്രത്തിലൂടെ വിജയ് യുടെ മകനായി. ഗോഡ്ഫാദര്‍ ആരും ഇല്ലാതെ സിനിമയോടുള്ള സ്നേഹംകൊണ്ട് വരുന്ന പ്രോജക്ടുകള്‍ സ്വീകരിച്ചാണ് മാത്യു മുന്നോട്ട് പോകുന്നത്.

ബോക്സ് ഓഫീസില്‍ ഒരു വലിയ അനക്കം സൃഷ്ടിക്കാന്‍ മാത്യുവിനായില്ലെങ്കിലും ഒരു വലിയ തിരിച്ചുവരവിനായി കാത്തിരിക്കാം. ബ്രോമാന്‍സ് എന്ന ചിത്രത്തിലെ തന്‍റെ അഭിനയത്തിന്‍റെ പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയപ്പോള്‍ അത് തുറന്ന് സമ്മതിച്ച മാത്യു ആ വിമര്‍ശനങ്ങളെ താണ്ടി മുന്നേറുമെന്ന് കരുതാം. സിനിമകളുടെ സെലക്ഷനിലും പലപ്പോഴായി അടിതെറ്റിയ മാത്യുവിന്‍റെ വലിയ തിരിച്ചുവരവ് ബോക്സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കുകയും ചെയ്യും.

ഉണ്ണിമുകുന്ദന്‍

സിനിമയുമായി ഒരു ബന്ധവും ഇല്ലാതെ, ഗുജറാത്തില്‍ ജനിച്ച് കേരളത്തില്‍വന്ന് നടനായി. പിന്നീട് പാന്‍ ഇന്ത്യന്‍ നായകനായി. വരാനിരിക്കുന്ന പ്രോജക്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥയാണ് . സഹനടനായി തുടങ്ങി നായകനായനടന്‍. ആ യാത്രയ്ക്ക് പോലും കുറച്ചധികം സമയം എടുത്തെങ്കിലും ക്ഷമനഷ്ടപ്പെടാതെ ഉണ്ണി നേടിയെടുത്ത വഴികളാണിത്. ഇന്ന് ഉണ്ണിമുകുന്ദന്‍ ഫിലിംസ് പോലെയൊരു പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ച് തന്‍റേതായ സാമ്രാജ്യത്തിലാണ് ഉണ്ണി.

ട്രോളുകളും വിമര്‍ശനങ്ങളുമെല്ലാം ഒരു ഭാഗത്ത് നടക്കുമ്പോഴും തന്‍റെ കഴിവില്‍ എപ്പോഴും വിശ്വസിച്ച ഉണ്ണി അതില്‍ മുറുകെപ്പിടിച്ച് കിട്ടിയ ട്രോളുകള്‍ക്ക് മറുപടി കൊടുക്കുകയായിരുന്നു. മാര്‍ക്കോയിലൂടെ ഉണ്ണി നേടിയെടുത്ത പാന്‍ ഇന്ത്യന്‍ അപ്പീല്‍ നേട്ടമുണ്ടാക്കിയത് ഉണ്ണിക്ക് മാത്രമല്ല, മലയാള സിനിമാ മേഖല ഒന്നാകെയാണ്. നായകനായി വരാന്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ഒരു വശത്ത്, നിര്‍മ്മാണ ക്കമ്പനിയിലൂടെ തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ തിരശീലയില്‍ എത്തിക്കണമെന്ന ഉണ്ണിയുടെ ആഗ്രഹം മറുവശത്ത്. മലയാളത്തിന്‍റെ അഭിമാനമായി ഒറ്റയ്ക്ക് ഉണ്ണി തെളിച്ച വഴി നിറഞ്ഞ് നില്‍ക്കും.

നസ്ലെന്‍ കെ ഗഫൂര്‍

സഹനടനായി തുടങ്ങി  മലയാള സിനിമ ആദ്യമായി കാണുന്ന 300 കോടി ക്ലബ്ബില്‍ എത്തിനില്‍ക്കുന്ന താരം. നിര്‍മ്മാതാക്കളും സംവിധായകരും ഡേറ്റിനായി കാത്തുനില്‍ക്കുന്ന കാലം. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ തുടങ്ങിയ സിനിമാജീവിതം തന്‍റെ ശൈലി കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തിയ നസ്ലെന്‍റെ നായകനിലേക്കുള്ള ചുവടുമാറ്റം തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന അതേ സംവിധായകനായ ഗിരീഷ് എ.ഡിയോട് ഒപ്പമായിരുന്നു.

നസ്ലെന്‍റെ വരാന്‍ ഇരിക്കുന്ന സിനിമകള്‍ പ്രതീക്ഷകള്‍ ഒരുപാട് നല്‍കുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ടൊര്‍പ്പഡോ, രോഹിത് വി.എസിന്‍റെ സംവിധാനത്തില്‍ ആസിഫ് അലിയോടൊപ്പം ടിക്കി ടാക്ക എന്നീ ചിത്രങ്ങള്‍ നസ്ലെന്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഒരുപാട് പ്രതീക്ഷകള്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന സിനിമകളാണ് നസ്ലെന്‍റെ കൈവശം ഉള്ളത്.

നിവിന്‍പോളി

പല താരങ്ങള്‍ ഇനിയും ഉണ്ടെങ്കിലും നിവിന്‍പോളിയുടെ പേര് ഇല്ലാതെ ഈ പട്ടിക അവസാനിപ്പിക്കാന്‍ കഴിയില്ല. 2010 ല്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്ബില്‍ നിന്ന് ആരംഭിച്ച് 15 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 'ഒറ്റയ്ക്ക് വഴിവെട്ടി വന്നവര്‍' എന്ന ടാഗ്ലൈന്‍ ഏറ്റവും കൂടുതല്‍ ചേരുന്ന താരം.

നിലവില്‍ ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിക്കുന്ന താരം ബോക്സ് ഓഫീസില്‍ വലിയ കൊടുങ്കാറ്റോടെ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കാം.

Tags
Nivin Pauly Unnimukundan