സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
Highlights
'മുന്ദാനൈ മുടിച്ചു', 'അന്ധ ഏഴ് നാട്‌കൾ', 'ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്' ഉൾപ്പെടെ നിരവധി ജനപ്രിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ഭാഗ്യരാജ്, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ഗാനരചയിതാവ്, നടൻ എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ചെന്നൈ: തമിഴ് സിനിമയിലെ ശ്രദ്ധേയ സംവിധായകനും തിരക്കഥാകൃത്തും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.നടി പൂർണിമ ഭാഗ്യരാജാണ് ഭാര്യ. അഭിനേതാക്കളായ ശാന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജുമാണ് മക്കൾ.
അവസാന നാളുകളിലും സിനിമാ-പൊതു പരിപാടികളിൽ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഗോവയിൽ നടന്ന നടി ഖുഷ്ബു സുന്ദറിന്റെ മകളുടെ വിവാഹച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു.
'മുന്ദാനൈ മുടിച്ചു', 'അന്ധ ഏഴ് നാട്‌കൾ', 'ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്' ഉൾപ്പെടെ നിരവധി ജനപ്രിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ഭാഗ്യരാജ്, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ഗാനരചയിതാവ്, നടൻ എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
1953 ജനുവരി 7-ന് ഗോപിചെട്ടിപാളയത്തിനടുത്ത് ജനിച്ച ഭാഗ്യരാജ്, 1977-ൽ പുറത്തിറങ്ങിയ 16 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. രണ്ട് വർഷങ്ങൾക്ക് ശേഷം സംവിധായകനായ അദ്ദേഹം, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ തമിഴ് ചലച്ചിത്രലോകത്തിന് മറക്കാനാകാത്ത സംഭാവനകളാണ് നൽകിയത്.