സിനിമ നിർമാതാവിന് കാബിനറ്റ് പദവി; വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയരുന്നു
Highlights
തമിഴ്‌നാട്ടിൽ ഈ ചുമതല വഹിക്കാൻ യോഗ്യരായവർ ഇല്ലായിരുന്നോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
ചെന്നൈ: ചലച്ചിത്ര നിർമാതാവ് കെ. വെങ്കട നാരായണയെ (കെ.വി.എൻ.) ഡൽഹിയിൽ തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് പദവിയോടെ നിയമിച്ച തീരുമാനം സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദമായി. കർണാടക സ്വദേശിയായ ഒരാളെ തമിഴ്‌നാടിന്റെ പ്രതിനിധിയാക്കിയതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി.
ബെംഗളൂരു ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ മുൻ മേധാവിയും വിജയ് നായകനാകുന്ന ജനനായകൻ സിനിമയുടെ നിർമാതാവുമായ കെ.വി.എന്നിനെയാണ് സർക്കാർ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. കേന്ദ്രസർക്കാരുമായി സംസ്ഥാനത്തിന്റെ പദ്ധതികളും ആവശ്യങ്ങളും ഏകോപിപ്പിക്കുന്നതാണ് പ്രത്യേക പ്രതിനിധിയുടെ പ്രധാന ചുമതല.
തമിഴ്‌നാട്ടിൽ ഈ ചുമതല വഹിക്കാൻ യോഗ്യരായവർ ഇല്ലായിരുന്നോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. വിജയ് രാഷ്ട്രീയത്തിലിറങ്ങിയ പശ്ചാത്തലത്തിൽ, അദ്ദേഹവുമായി അടുത്ത ബന്ധമുള്ള നിർമാതാവിന് നൽകിയ നിയമനമാണിതെന്നും ഇത് രാഷ്ട്രീയ പ്രതിഫലമാണെന്നും വിമർശകർ ആരോപിച്ചു.
അണ്ണാ ഡി.എം.കെ., ബി.ജെ.പി., നാം തമിഴർ കക്ഷി, എ.എം.എം.കെ. തുടങ്ങിയ പാർട്ടികൾ നിയമനത്തിനെതിരെ രംഗത്തെത്തി. മേക്കേദാട്ടു അണക്കെട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കർണാടകയുമായി തർക്കം നിലനിൽക്കുമ്പോൾ അവിടുത്തെ ഒരാളെ തമിഴ്‌നാടിന്റെ പ്രതിനിധിയാക്കിയത് അംഗീകരിക്കാനാവില്ലെന്നാണ് വിമർശനം. വിജയിന്റെ അവസാന ചിത്രത്തിന്റെ നിർമാതാവിന് നൽകിയ 'സമ്മാനമാണ്' ഈ നിയമനമെന്നും എ.എം.എം.കെ. ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ ആരോപിച്ചു.
അതേസമയം, നിയമനത്തെ സർക്കാർ ശക്തമായി പ്രതിരോധിച്ചു. പ്രത്യേക പ്രതിനിധിയെ നിയമിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഇന്ത്യയിലെ ഏതൊരു പൗരനെയും ആ സ്ഥാനത്തേക്ക് നിയമിക്കാൻ നിയമപരമായ തടസമില്ലെന്നും മന്ത്രി കെ.എ. സെങ്കോട്ടയ്യൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിക്കാൻ വിജയ് ലോക്ഭവനിലെത്തിയപ്പോഴും കെ.വി.എൻ. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.